ബംഗളൂരു: ഇദ്ഗാഹ് മൈതാനിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി ഹിന്ദു സംഘടനയായ വിശ്വ സൻസ്താൻ പരിഷത്. ഇക്കാര്യം ആവശ്യപ്പെട്ട് സംഘടന കർണാടക ഹൈക്കോടതിയെ സമീപിച്ചു. ഇദ്ഗാഹ് സ്ഥിതിചെയ്യുന്ന ഭൂമി വഖഫ് ബോർഡിന്റേതാണെന്ന് അടുത്തിടെ സെൻട്രൽ മുസ്ലീം അസോസിയേഷൻ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹിന്ദു സംഘടന കോടതിയെ സമീപിച്ചത്.
ഇദ്ഗാഹിൽ സ്വാതന്ത്ര്യ ദിനവും, ഹിന്ദു ഉത്സവങ്ങളും ആഘോഷിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ബൃഹത് ബംഗളൂരു മഹാനഗര പാലിക്ക് (ബിബിഎംപി) ജോയിന്റ് കമ്മീഷണറെ സമീപിച്ചിരുന്നതായി വിശ്വ സൻസ്താൻ പരിഷത് അദ്ധ്യക്ഷൻ ഭാസ്കരൻ പറഞ്ഞു. എന്നാൽ ഈ ആവശ്യം കമ്മീഷണർ അംഗീകരിച്ചില്ല. ഇതേ തുടർന്നാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. മൈതാനം യഥാർത്ഥത്തിൽ ബിബിഎംപിയുടെ കീഴിൽ ഉള്ളതാണ്. അവരുടെ ഉടമസ്ഥത വ്യക്തമാക്കുന്ന ബോർഡ് പതിപ്പിക്കാനും, മിനാരങ്ങൾ നീക്കം ചെയ്യാനും തങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് വിസമ്മതിച്ചതോടെയാണ് കർണാടക ഹൈക്കോടതിയെ സമീപിച്ചത്. സംഭവത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്കും അപേക്ഷ നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഹിന്ദു സംഘടന കളവു പറയുകയാണെന്നാണ് ഇദ്ഗാഹ് കമ്മിറ്റിയുടെ വാദം. മനപ്പൂർവ്വം വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും ഇവർ പറയുന്നു.
Comments