ചെന്നൈ: പതിനാറുകാരിയെ നിരന്തര ലൈംഗിക പീഡനത്തിനിരയാക്കി അണ്ഡം വിൽപ്പനയ്ക്കു വച്ച സംഭവത്തിൽ തിരുവനന്തപുരത്തെ ആശുപത്രിയെക്കുറിച്ച് അന്വേഷണം. ഈറോഡ് പെരുന്തുറെയിലെ ക്ലിനിക്ക് വഴി തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് അണ്ഡം നൽകിയെന്നു കണ്ടെത്തിയിരുന്നു. ഇതോടെയാണ് ആശുപത്രി അധികൃതർക്ക് തമിഴ്നാട് പോലീസും ആരോഗ്യവകുപ്പും സമൻസ് അയച്ചത്.കേസ് അന്വേഷിക്കുന്ന ഈറോഡ് സൗത്ത് പോലീസും ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘവുമാണ് ആശുപത്രികൾക്കു സമൻസ് അയച്ചത്.
ഈ മാസം ഒന്നിനാണ് അമ്മയും കാമുകനും നിർബന്ധിച്ച് 16 കാരിയെക്കൊണ്ട് അണ്ഡം വിൽപന നടത്തിയത് പുറത്തറിയുന്നത്. ഈറോഡ്, പെരുന്തുറെ, തിരുച്ചിറപ്പള്ളി, സേലം, ഹൊസൂർ എന്നിവിടങ്ങളിലെ ആശുപത്രികളിലെത്തിച്ചായിരുന്നു വിൽപന.
ഇതിൽ പെരുന്തുറെയിലെ ആശുപത്രിയിൽ ശേഖരിച്ച അണ്ഡം തിരുവനന്തപുരത്തെയും തിരുപ്പതിയിലെയും പ്രമുഖ വന്ധ്യതാ നിവാരണ ക്ലിനിക്കുകൾക്കു കൈമാറിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
അണ്ഡം വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ആശുപത്രികൾ കൂടുതൽ സമയം തേടിയിട്ടുണ്ടെന്നാണ് വിവരം. 16 വയസുള്ള പെൺകുട്ടിയെ ആർത്തവം തുടങ്ങിയ 12ാം വയസ് മുതൽ അമ്മയും കാമുകനും ഇടനിലക്കാരിയും ചേർന്ന് അണ്ഡവിൽപനയ്ക്കു ഇരയാക്കിയെന്നാണ് പരാതി.
കേസിൽ പെൺകുട്ടിയുടെ അമ്മ, അവരുടെ കാമുകൻ സയ്യിദ് അലി, ഇടനിലക്കാരി കെ മാലതി എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ഒരോ തവണയും അണ്ഡം നൽകിയതിനു അമ്മയും കാമുകനും ആശുപത്രിയിൽ നിന്നു 20000 രൂപ വീതവും, ഇടനിലക്കാരി അയ്യായിരം രൂപ വീതവും കൈപ്പറ്റിയെന്നാണു പോലീസ് കണ്ടെത്തിയിരിക്കുന്നത്.
Comments