പാലക്കാട്: ഡിവൈഎഫ്‌ഐ മുൻ മേഖലാ പ്രസിഡന്റിന്റെ വീട്ടിൽ നിന്നും തമിഴ്‌നാട് റേഷനരി പിടികൂടി. വാളയാർ സ്വദേശി ഷെമീറിന്റെ വീട്ടിൽ
നിന്നാണ് 56 ചാക്ക് അരിയാണ് പിടിച്ചെടുത്തത്. തമിഴ്‌നാട്ടിൽ നിന്ന് വിൽപ്പനക്കായി എത്തിച്ച അരിയാണ് ഇതെന്ന് വീട്ടുടമസ്ഥനും ഷെമീറിന്റെ പിതാവുമായ റസാഖ് പറഞ്ഞു.
വാളയാർ സ്റ്റാർ കോളനിയിലെ ഷെമീറിന്റെ വീടിനോടു ചേർന്നുള്ള ഷെഡ്ഡിൽ നിന്നാണ് തമിഴ്‌നാട് റേഷനരി പിടികൂടിയത്. വാളയാർ പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന നടത്തിയ പരിശോധനയിലാണ് അരി കണ്ടെത്തിയത്. റേഷൻ ഇൻസ്പെക്ടർ സ്ഥലത്ത് എത്തി അരി കസ്റ്റഡിയിൽ എടുത്തു. 56 ചാക്കുകളിലായി സൂക്ഷിച്ച അരിക്ക് 6 ടണ്ണിലേറെ തൂക്കം വരും.
കുറഞ്ഞ വിലയ്‌ക്ക് കിട്ടുന്ന തമിഴ്‌നാട് റേഷനരി കളർ ചേർത്ത് വിലകൂട്ടി വിൽക്കാൻ എത്തിച്ചതായിരിക്കാം എന്നാണ് പോലീസിന്റെ നിഗമനം. പാലക്കാട് ജില്ലയുടെ അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ചും, ട്രെയിൻ മാർഗവും തമിഴ്‌നാട്ടിൽ നിന്ന് അരി കടത്ത് വ്യാപകമാണെന്ന പരാതികൾ ഉയരുന്നതിനിടെയാണ് വാളയാറിൽ വലിയ ശേഖരം തന്നെ പിടികൂടിയിരിക്കുന്നത്.
Comments