കാബൂൾ: അഫ്ഗാനിൽ താലിബാൻ ഭരണം ഏറ്റെടുത്തതോടെ നിരവധി പേരുടെ ഉപജീവന മാർഗങ്ങൾ പ്രതിസന്ധിയിലായിരുന്നു. മാദ്ധ്യമസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള പല തൊഴിലിടങ്ങളുടെയും നിലനിൽപ്പിന് തന്നെ ഭീഷണിയുയർത്തിയായിരുന്നു താലിബാൻ അധികാരത്തിലേറിയത്. പുതിയ ഭരണകൂടം നിലവിൽ വന്നതോടെ നിരവധി മാദ്ധ്യമ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്ന സാഹചര്യവുമുണ്ടായി. ഇത്തരത്തിൽ ജോലി നഷ്ടപ്പെട്ട പ്രമുഖ അഫ്ഗാൻ മാദ്ധ്യമപ്രവർത്തകന്റെ ചിത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
താലിബാൻ അധികാരത്തിലേറിയതോടെ കഴിവുറ്റ മാദ്ധ്യമപ്രവർത്തകരും അവരുടെ കുടുംബവും ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയെന്ന് ചൂണ്ടിക്കാട്ടുകയാണ് ചിത്രം. ഹമീദ് കർസായി സർക്കാരിനോടൊപ്പം പ്രവർത്തിച്ചിരുന്ന കബീർ ഹഖ്മാലാണ് പോസ്റ്റ് പങ്കുവെച്ചത്. അഫ്ഗാൻ മാദ്ധ്യമപ്രവർത്തകനായ മൂസ മുഹമ്മാദി തെരുവിൽ ആഹാരസാധനങ്ങൾ വിറ്റ് വരുമാനമുണ്ടാക്കുന്നതാണ് ചിത്രത്തിലുള്ളത്.
Journalists life in #Afghanistan under the #Taliban. Musa Mohammadi worked for years as anchor & reporter in different TV channels, now has no income to fed his family. & sells street food to earn some money. #Afghans suffer unprecedented poverty after the fall of republic. pic.twitter.com/nCTTIbfZN3
— Kabir Haqmal (@Haqmal) June 15, 2022
വിവിധ ടിവി ചാനലുകളിലായി വർഷങ്ങളുടെ പ്രവൃത്തി പരിചയം നേടിയിട്ടുള്ള മാദ്ധ്യമപ്രവർത്തകനാണ് മൂസ. ഇപ്പോൾ കുടുംബം പോറ്റാൻ അദ്ദേഹത്തിന് മുമ്പിൽ മറ്റ് മാർഗങ്ങളില്ല. വിശപ്പകറ്റാനുള്ള വരുമാനത്തിനായി തെരുവിൽ ഭക്ഷണം വിൽക്കുകയാണ് അദ്ദേഹം. താലിബാൻ അധിനിവേശത്തിൻ ഭരണകൂടം നിലംപതിച്ചതോടെ അഫ്ഗാൻ ജനതയെ ദാരിദ്ര്യം കീഴ്‌പ്പെടുത്തിയെന്നും മൂസയുടെ ചിത്രം പങ്കുവെച്ച ട്വിറ്റർ പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.
പോസ്റ്റ് വൈറലായതോടെ മൂസയുടെ ജീവിതസാഹചര്യം വലിയ തോതിൽ ചർച്ചയായി. ഇതിന് പിന്നാലെ അഫ്ഗാനിലെ നാഷ്ണൽ റേഡിയോ ആൻഡ് ടെലിവിഷന്റെ ഡയറക്ടർ ജനറൽ വിഷയത്തിൽ ഇടപെട്ടു. മൂസയ്‌ക്ക് തങ്ങളുടെ സ്ഥാപനത്തിൽ ജോലി നൽകുമെന്നും അദ്ദേഹം അറിയിച്ചു. മൂസയെ പോലെ തെരുവിൽ ജോലിയെടുക്കുന്ന കഴിവുറ്റ മാദ്ധ്യമപ്രവർത്തകർക്ക് അവസരം നൽകുമെന്നും അവർ വ്യക്തമാക്കി.
Comments