കൊല്ലം: പത്തനാപുരത്ത് ആയൂർവേദ ആശുപത്രിയുടെ സീലീംഗ് തകർന്നു വീണു. ഗണേഷ് കുമാർ എംഎൽഎയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച തലവൂർ സർക്കാർ ആയൂർവേദ ആശുപത്രിയിലെ സീലിംഗ് ആണ് തകർന്നു വീണത്. സംഭവത്തിൽ ആർക്കും പരിക്കില്ല.
ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. സംഭവ സമയം രോഗികൾ ആരും പരിസത്ത് ഉണ്ടായിരുന്നില്ല. അതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. രണ്ട് മാസം മുൻപാണ് ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി ഉദ്ഘാടനം ചെയ്തത്.
ഗണേഷ് കുമാർ എംഎൽഎയുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നും മൂന്ന് കോടി രൂപ ചിലവിട്ടാണ് ആശുപത്രി നിർമ്മിച്ചത്. സംസ്ഥാന സർക്കാരിന് കീഴിലുള്ള കമ്പനിയ്‌ക്കായിരുന്നു കെട്ടിട നിർമ്മാണത്തിനുള്ള ചുമതല. നേരത്തെ ആശുപത്രി വൃത്തിയായി സൂക്ഷിച്ചില്ലെന്ന് ആരോപിച്ച് ഗണേഷ് കുമാർ ആശുപത്രിയിൽ എത്തി ഡോക്ടർമാരെയും ശുചീകരണ തൊഴിലാളികളെയും ശകാരിച്ചിരുന്നു. താൻ മേൽനോട്ടം വഹിച്ചാണ് ആശുപത്രി കെട്ടിടം നിർമ്മിച്ചതെന്ന് പറഞ്ഞായിരുന്നു ശകാരം. ഇതിന് പിന്നാലെയാണ് സീലിംഗ് അടർന്നു വീണത്.
കെട്ടിടത്തിന്റെ നിർമ്മാണത്തിൽ വൻ അഴിമതിയുണ്ടെന്ന് ബിജെപിയും കോൺഗ്രസും ആരോപിച്ചു. സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നും ഇരു പാർട്ടികളും ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപിയും കോൺഗ്രസും ആശുപത്രിയിലേക്ക് മാർച്ച് നടത്തും.
Comments