പത്തനംതിട്ട: വീട്ടമ്മയെ ആക്രമിച്ച ശേഷം രക്ഷപെട്ടോടിയെ യുവാവിനെ മകൾ ഓടിച്ചിട്ട് പിടികൂടി. കോളേജ് വിദ്യാർത്ഥിനിയായ അഞ്ജനയാണ് അമ്മ ശ്യാമളയെ ആക്രമിച്ചതിന് ശേഷം ഓടിയ യുവാവിനെ പിന്നാലെ ഓടിച്ചിട്ട് പിടികൂടിയത്. സംഭവത്തിൽ നിനേഷ്(24) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കച്ചവടക്കാരനെന്ന വ്യാജേനയാണ് ഇയാൾ വീടുകളിൽ എത്തിയിരുന്നത്. ശ്യാമളയും മകളും മാത്രമാണ് ഈ സമയം വീട്ടിൽ ഉണ്ടായിരുന്നത്, ഭർത്താവ് രാധാകൃഷ്ണൻ പുറത്ത് പോയിരിക്കുകയായിരുന്നു. നിനേഷ് വീട്ടിലെത്തിയ ശേഷം സാധനങ്ങൾ വിൽക്കാൻ എത്തിയതാണെന്ന കാര്യം അറിയിച്ചു.
എന്നാൽ ഒന്നും വേണ്ടെന്ന് പറഞ്ഞ് തിരിഞ്ഞ് നടന്ന ശ്യാമളയെ ഇയാൾ പിറകിൽ നിന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ശ്യാമള നിലത്തേക്ക് വീണു. അകത്തെ മുറിയിലായിരുന്ന മകൾ അഞ്ജന ശബ്ദം കേട്ട് പുറത്തേക്ക് ഓടിയെത്തുകയായിരുന്നു. അപ്പൊഴേക്കും നിനേഷ് ഓടി രക്ഷപെട്ടിരുന്നു. റോഡിലെത്തിയ അഞ്ജന അതു വഴി സ്കൂട്ടറിൽ എത്തിയ സ്ത്രീയുടെ പിന്നിൽ കയറി നിനേഷിനെ പിന്തുടർന്നു.
പുറമുറ്റത്ത് കവലയിൽ ഇയാളെ കണ്ടതോടെ അഞ്ജന നാട്ടുകാരെ കൂട്ടി നിനേഷിനെ പിടികൂടി. അക്രമിക്ക് രണ്ട് അടിയും അഞ്ജന കൊടുത്തു. സമാനമായ രീതിയിൽ മറ്റൊരു വീട്ടിലും ഇയാൾ ആക്രമണം നടത്തിയിരുന്നു. ആ വീട്ടിലെ പെൺകുട്ടിയും ഈ സമയം അവിടെ എത്തിയപ്പോഴാണ് ആളുകൾ ഈ വിവരം അറിഞ്ഞത്. ആ പെൺകുട്ടിയും നിനേഷിനെ അടിച്ചു. തുടർന്ന് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചങ്ങനാശേരി അസംപ്ഷൻ കോളേജ് വിദ്യാർത്ഥിനിയാണ് അഞ്ജന.
Comments