കൊല്ലം: കോടികൾ ചിലവിട്ട് നിർമ്മിച്ച തലവൂർ സർക്കാർ ആയൂർവേദ ആശുപത്രിയിലെ സീലിംഗ് തകർന്നു വീണ സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ബിജെപി. ആശുപത്രിയിലേക്ക് ബിജെപി യുവമോർച്ച പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. നിർമ്മാണത്തിൽ അഴിമതിയുണ്ടെന്നും സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.
രാവിലെയോടെയാണ് ബിജെപി- യുവമോർച്ച പ്രവർത്തകർ ആശുപത്രിയിലേക്ക് പ്രതിഷേധവുമായി എത്തിയത്. ആശുപത്രിമുറ്റത്തുവെച്ച് ഇവരെ പോലീസ് തടഞ്ഞു. തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പിന്നീട് ആശുപത്രിക്ക് മുൻപിൽ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
കോടികൾ ചിലവിട്ട് നിർമ്മിച്ച ആശുപത്രി കെട്ടിടം തകർന്ന് വീണത് നിർമ്മാണത്തിലെ അപാകതയെ തുടർന്നാണെന്ന് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല ആരോപിച്ചു. നിർമ്മാണത്തിന്റെ സമയത്തുള്ള ടെണ്ടർ നടപടികൾ ഒഴിവാക്കാനായാണ് സർക്കാരിന് കീഴിലെ നിർമ്മിതി കേന്ദ്രയ്‌ക്ക് ചുമത നൽകിയത്. എന്നാൽ നിർമ്മിതി കേന്ദ്ര ഇത് സ്വകാര്യ കമ്പനികൾക്ക് മറിച്ച് നൽകി. നിലവാരമില്ലാത്ത നിർമ്മാണ രീതിയാണ് കെട്ടിടം തകരാൻ കാരണം. സംഭവത്തിൽ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കണം. എംഎൽഎയുൾപ്പെടെയുള്ള കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസും പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
ഇന്നലെ രാത്രിയോടെയാണ് ആശുപത്രിയുടെ സീലിംഗ് തകർന്നു വീണത്.
ആശുപത്രിയുടെ പ്രധാന കെട്ടിടത്തിലെ ജിപ്‌സം ബോർഡ് സീലിംഗാണ് തകർന്നു വീണത്. ഗണേഷ് കുമാർ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും മൂന്ന് കോടി ചിലവിട്ട് നിർമ്മിച്ച് കെട്ടിടം രണ്ട് മാസം മുൻപാണ് ഉദ്ഘാടനം ചെയ്തത്. സർക്കാർ നിയന്ത്രണത്തിലുള്ള നിർമ്മിതി കേന്ദ്രത്തിനായിരുന്നു ആശുപത്രിയുടെ നിർമ്മാണ ചുമതല.
Comments