ദിസ്പൂർ: അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് പരിശീലന പരിപാടികൾ പൂർത്തിയാക്കാനുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് അസം സർക്കാർ. അഗ്നിപഥ് പദ്ധതി പ്രകാരം ഹ്രസ്വകാല കരാറിൽ കരസേന, നാവികസേന, വ്യോമസേന എന്നിവിടങ്ങളിൽ പരിശീലനം നേടിയ അഗ്നിവീരന്മാരെയും സൈനികരെയും നിയമിക്കുമെന്ന് സർക്കാർ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. 4 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുമ്പോൾ അസം പോലീസിലും സേവനമനുഷ്ഠിക്കാൻ അവസരമൊരുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
അഗ്നിപഥിന്റെ ഭാഗമായി നാല് വർഷത്തെ സൈനിക സേവനം പൂർത്തിയാക്കുമ്പോൾ 25% വരെ യുവാക്കളെ സ്ഥിരമായ സേവനങ്ങളിൽ ഉൾപ്പെടുത്തുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ശേഷിക്കുന്ന 75% പേർക്ക് സർക്കാർ പൊതുമേഖലാ ജോലികളിൽ മുൻഗണന നൽകും. സംസ്ഥാന പോലീസ് സേനകളിലേക്കും കേന്ദ്ര സായുധ പോലീസ് സേനകളിലേക്കുമുള്ള ഒഴിവുകളും ഇതിൽപ്പെടുന്നു. സൈന്യത്തിൽ പരിശീലനം നേടിയ യുവാക്കൾ പോലീസ് സേനകളിൽ ജോലി ചെയ്യുന്നതോടെ പോലീസിന്റെയും പാരാ മിലിട്ടറി സേനയുടെയും പ്രവർത്തനക്ഷമത വർദ്ധിക്കും.
പദ്ധതിക്കെതിരെ രാജ്യത്തിന്റെ പലഭാഗത്തും ആസൂത്രിത പ്രതിഷേധങ്ങൾ നടക്കുമ്പോഴും പദ്ധതിയിൽ നിന്ന് പിൻമാറില്ല എന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതി രാജ്യത്തെ പ്രതിരോധ സംവിധാനവുമായി ബന്ധപ്പെടാനും, രാജ്യത്തെ സേവിക്കാനുമുള്ള സുവർണാവസരമാണ് ഇന്ത്യയിലെ യുവാക്കൾക്ക് നൽകുന്നതെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. അതേസമയം, അഗ്നിപഥ് പദ്ധതിയുടെ വിജ്ഞാപനം തിങ്കളാഴ്ച നടക്കും. joinindianarmy.nic.in എന്ന വെബ്സൈറ്റിൽ വിജ്ഞാപനം പുറത്തിറക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യൻ സൈന്യത്തിൽ ചേരാനുള്ള ഈ അവസരം രാജ്യത്തെ യുവാക്കൾ പ്രയോജനപ്പെടുത്തണമെന്നാണ് കരസേന മേധാവിയുടെ നിർദേശം.
Comments