ഗുജറാത്ത് : പാവഗഢ് കുന്നിൽ നവീകരിച്ച ശ്രീ കാളിക മാതാ ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദർശനം നടത്തി പതാക ഉയർത്തും .രണ്ടു ഘട്ടങ്ങളിലായാണ് ക്ഷേത്രത്തിന്റെ നവീകരണം നടത്തിയത്.ക്ഷേത്ര സമുച്ചയത്തിന്റെ നവീകരണത്തിനായി 125 കോടി രൂപയാണ് വകയിരുത്തിയത്. ഇതിൽ 12 കോടി ചെലവഴിച്ചാണ് ഇപ്പോൾ ക്ഷേത്ര നവീകരണം പൂർത്തിയാക്കിയിരിക്കുന്നത്.
ക്ഷേത്ര നവീകരണത്തിന്റെ ഭാഗമായി പ്രധാന ക്ഷേത്രവും തുറസ്സായ സ്ഥലവും വീതികൂട്ടി.പ്രദേശത്ത് ഉണ്ടായിരുന്ന ദർഗ ഇരുവിഭാഗക്കാരുടെയും സമ്മതത്തോടെ മറ്റൊരിടത്തേക്ക് മാറ്റിയ ശേഷം പുതിയ ‘മകുടം’സ്ഥാപിച്ചു.ഭക്തർക്ക് സഞ്ചരിക്കുന്നതിനായി പുതിയ പടവുകൾ നിർമ്മിക്കുകയും ചെയ്തു. നിലവിൽ ക്ഷേത്രത്തിൽ വിശ്രമകേന്ദ്രം, ശുദ്ധമായ കുടിവെള്ളം, പുതിയ ശൗചാലയങ്ങൾ, ഭക്തരുടെ യാത്രയ്ക്ക് സൗകര്യത്തിനായി തെരുവുവിളക്കുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
ഇവയ്ക്ക് പുറമെ ഭക്തർക്ക് ഭക്ഷണം കഴിക്കുന്നതിനും ,രാത്രി താമസിക്കുന്നതിനുമുളള സൗകര്യങ്ങളും ,ഛാസിയ തടാകത്തിൽ നിന്ന് ക്ഷേത്രത്തിലേക്ക് നേരിട്ട് ലിഫ്റ്റുകളും നിർമ്മിക്കും. പാവഗഢ് പർവ്വതത്തിൽ പ്രദക്ഷിണം ചെയ്യുന്നതിനായി ദുധിയ, ഛാസിയ തടാകങ്ങളെ ബന്ധിപ്പിക്കുന്ന ഒരു പ്രദക്ഷിണ പാത ഒരുക്കും . ചുറ്റുമുള്ള മലനിരകളിൽ വൃക്ഷ തൈകളും നട്ടുപിടിപ്പിക്കുകയും ചെയ്യും .
ഭാരതത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന പൗരാണിക ക്ഷേത്രങ്ങളിലൊന്നാണ് ശ്രീ കാളിക മാതാ ക്ഷേത്രം.പാഞ്ച്മഹൽ ജില്ലയിലാണ് പ്രസിദ്ധമായ ഈ ക്ഷേത്രം.മുൻകാലങ്ങളിൽ ഇവിടം വലിയ തോതിൽ തീർത്ഥാടകരെ ആർകഷിച്ചിരുന്നു.അതേസമയം അഞ്ച് നൂറ്റാണ്ടുകളായി ക്ഷേത്രം കേടുപാടുകൾ സംഭവിച്ച് കിടക്കുകയായിരുന്നു .ഇതാണ് നവീകരിച്ചിരിക്കുന്നത്.നവീകരണത്തിന്റെ ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടനം ഈ വർഷം ഏപ്രിൽ ആദ്യവും ഇപ്പോൾ ഉദ്ഘാടനം ചെയ്യാൻ പോകുന്ന രണ്ടാം ഘട്ടത്തിന്റെ നവീകരണത്തിനുള്ള തറക്കല്ലിടൽ 2017 ലും പ്രധാനമന്ത്രി നിർവഹിച്ചിരുന്നു.
Comments