കണ്ണൂർ ; സിപിഎം പയ്യന്നൂർ എരിയാ കമ്മിറ്റിയിലെ ഫണ്ട് തിരമറി വിവാദത്തിൽ നടപടിക്ക് പിന്നാലെ പാർട്ടിക്കുള്ളിൽ അതൃപ്തി. മുതിർന്ന സിപിഎം നേതാവായ വി കുഞ്ഞികൃഷ്ണനെ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയതിൽ പ്രതിഷേധം കനക്കുകയാണ്. ഫണ്ട് തിരിമറി നടത്തിയ സംഭവത്തിലെ പരാതിക്കാരനാണ് കുഞ്ഞികൃഷ്ണൻ. എന്നാൽ തനിക്കെതിരെ അനാവശ്യമായി നടപടി എടുത്തതോടെ പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് കുഞ്ഞികൃഷ്ണൻ അറിയിച്ചു. ഇതോടെയാണ് പാർട്ടിക്കുളളിലെ ഒരു വിഭാഗം അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം, പാർട്ടി ഓഫീസിനായുള്ള ഫണ്ട് ശേഖരണം തുടങ്ങിയ കാര്യങ്ങളിൽ ഉയർന്ന ആരോപണമാണ് പയ്യന്നൂരിലെ പാർട്ടിയിൽ വിവാദമുണ്ടാക്കിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ടിഐ മധുസൂദനൻ എംഎൽഎയെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നും ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തുകയായിരുന്നു. ഫണ്ട് തട്ടിപ്പിൽ ഇയാളുടെ പങ്ക് വ്യക്തമായതോടെയാണ് നടപടി.
വ്യാഴാഴ്ച രാത്രി നടത്തിയ ഏരിയ കമ്മിറ്റി യോഗത്തിന് പിന്നാലെ വി കുഞ്ഞികൃഷ്ണനെതിരേയും പാർട്ടി നടപടി സ്വീകരിച്ചു. വിഭാഗീയത തടയുന്നതിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് ജില്ലാ കമ്മിറ്റി നേരത്തെ കുഞ്ഞികൃഷ്ണനെതിരെ നടപടിക്ക് നിർദ്ദേശിച്ചിരുന്നു. വി കുഞ്ഞികൃഷ്ണനെതിരെയെടുത്ത നടപടിയെ 21 അംഗ കമ്മിറ്റിയിലെ 16 പേരും എതിർത്തിരുന്നു. എന്നാൽ സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തോടെയുള്ള തീരുമാനമാണ് റിപ്പോർട്ട് ചെയ്തതെന്നും ഇത് അംഗീകരിക്കണമെന്നും നേതൃത്വം ഏരിയാ കമ്മിറ്റി യോഗത്തിൽ ആവശ്യപ്പെട്ടു.
പരാതിക്കാരനായ കുഞ്ഞികൃഷ്ണനെ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയതോടെ പാർട്ടിക്കുളളിൽ പ്രതിഷേധം കനക്കുകയാണ്. പാർട്ടി പ്രവർത്തകർ നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സമൂഹമാദ്ധ്യമങ്ങളിലൂടെ പാർട്ടിയെ കുറ്റപ്പെടുത്തിയാണ് പല പ്രവർത്തകരും പ്രതിഷേധം അറിയിക്കുന്നത്. എന്നാൽ പരാതി ഉന്നയിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്ന രീതി സിപിഎമ്മിൽ ആദ്യത്തെ സംഭവമല്ല.
Comments