കാബൂൾ: അഫ്ഗാനിലെ ഗുരുദ്വാരയിലുണ്ടായ ഐഎസ് ഭീകരാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. സംഭവത്തിൽ ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഗുരുദ്വാരയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അഫ്ഗാൻ വിദേശകാര്യമന്ത്രാലയാണ് കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കണക്കുകൾ പുറത്തുവിട്ടത്. കൊല്ലപ്പെട്ടവരിൽ ഒരാൾ ഇസ്ലാമിക് എമിറേറ്റ് ഫോഴ്‌സിലെ അംഗവും മറ്റൊരാൾ സിഖ് മത വിശ്വാസിയുമാണ്. പരിക്കേറ്റ ഏഴ് പേരും ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ മരണ നിരക്ക് ഉയരുമോയെന്ന ആശങ്കയും ഉണ്ട്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഗുരുദ്വാരയിൽ ആളുകൾ രക്ഷയ്‌ക്കായി ഓടുന്നതിന്റെ ദൃശ്യങ്ങൾക്കൊപ്പം സ്‌ഫോടനത്തിന്റെ ശബ്ദങ്ങളും കേൾക്കാം. രാവിലെയോടെയാണ് ഗുരുദ്വാരയ്‌ക്ക് നേരെ ഐഎസ് ഭീകരാക്രമണം ഉണ്ടായത്. സ്‌ഫോടനത്തിൽ ഗുരുദ്വാരയുടെ ഭാഗങ്ങൾ തകർന്നിട്ടുണ്ട്.
അതേസമയം ഭീകരാക്രമണത്തെ ഇന്ത്യ അപലപിച്ചു. ഭീകരാക്രമണവുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ തന്നെ സ്ഥിതിഗതികൾ ഇന്ത്യ വിലയിരുത്തിവരികയാണ് കേന്ദ്രവിദേശകാര്യമന്ത്രി ഡോ.എസ് ജയശങ്കർ പറഞ്ഞു. തങ്ങളുടെ പ്രഥമപരിഗണന അഫ്ഗാനിലെ സിഖ് വിഭാഗത്തിന്റെ ക്ഷേമത്തിനാണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments