വയനാട് : കുന്നംകുളത്തെ വ്യാപാര സമുച്ചയത്തിൽ കയറി നിരാശക്കുറിപ്പെഴുതി വൈറലായ കളളൻ പിടിയിൽ. വയനാട് പുൽപ്പള്ളി ഇരുളം കളിപറമ്പിൽ വിശ്വരാജാണ് മാനന്തവാടി പോലീസിന്റെ പിടിയിലായത്. മോഷ്ടിക്കാൻ കയറിയ കടയിൽ നിന്ന് ഒന്നും കിട്ടാതെ വന്നതോടെ ”പൈസ ഇല്ലെങ്കിൽ എന്തിനാടാ ഡോർ പൂട്ടിയിട്ടത്, വെറുതെ തല്ലിപ്പൊളിച്ചില്ലേ” എന്ന് ഇയാൾ എഴുതിവെച്ചിരുന്നു.
കേരളത്തിലെ വിവിധ ജില്ലകളിലായി 53 ഓളം കേസുകളിലെ പ്രതിയാണ് വിശ്വരാജ്. കൽപ്പറ്റ, സുൽത്താൻ ബത്തേരി, കൊയിലാണ്ടി, ഫറോഖ്, ഗുരുവായൂർ, കണ്ണൂർ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് തന്ത്രപരമായി ഇയാളെ പോലീസ് പിടികൂടിയത്.
കഴിഞ്ഞയാഴ്ച കൽപ്പറ്റയിൽ ഇയാൾ മോഷണ ശ്രമം നടത്തിയിരുന്നു. തുടർന്നാണ് ഇയാൾ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. നാട്ടുകാരുടെ സഹായത്തോടെ പോലീസ് ഇയാളെ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ അടക്കം വിവിധ വിവരങ്ങൾ അന്വേഷിച്ച ശേഷമാണ് പ്രതി വിശ്വരാജ് തന്നെയാണെന്ന് പോലീസ് ഉറപ്പിച്ചത്. പ്രതിയെ കൽപ്പറ്റ പോലീസിന് കൈമാറി.
കഴിഞ്ഞയാഴ്ചയാണ് കുന്നംകുളത്തെ വ്യാപാര സമുച്ചയത്തിലുള്ള മൂന്ന് കടകളിൽ ഇയാൾ കയറിയത്. ആദ്യത്തെ കടയിൽ നിന്ന് പന്ത്രണ്ടായിരം രൂപയും മറ്റൊരു കടയിൽ നിന്ന് അഞ്ഞൂറു രൂപയും കിട്ടി. എന്നാൽ മൂന്നാമത്തെ കടയിൽ ഒന്നും ഉണ്ടായിരുന്നില്ല. ഇതോടെ നിരാശനായ കള്ളൻ ഒരു ജോഡി ഡ്രസ്സ് മാത്രം എടുത്തു. ‘പൈസ ഇല്ലെങ്കിൽ എന്തിനാടാ ഡോർ പൂട്ടിയിട്ടത്, വെറുതെ തല്ലിപ്പൊളിച്ചില്ലേ. ഒരു ജോഡി ഡ്രസ്സ് മാത്രം എടുക്കുന്നു’ എന്ന് ചില്ലുകഷ്ണത്തിൽ കുറിച്ചുവെക്കുകയും ചെയ്തു.
Comments