ബംഗളൂരു: പട്ടൂരിൽ ക്ലബ് ഹൗസ് ചർച്ചയ്‌ക്കിടെ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച അഭിഭാഷകയുടെ വീട് അടിച്ചു തകർത്തു. കോൺഗ്രസ് ഐടി സെൽ അഭിഭാഷക ഷൈലജ അമർനാഥിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച അഭിഭാഷകയ്‌ക്കെതിരെ ഹിന്ദു സംഘടനകൾ പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്.
ശനിയാഴ്ച രാത്രിയോടെയായിരുന്നു ഷൈലജയുടെ വീടിന് നേരെ ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം നടന്ന ക്ലബ് ഹൗസ് ചർച്ചയ്‌ക്കിടെ ഹിന്ദു ദൈവങ്ങളെക്കുറിച്ച് അഭിഭാഷക മോശം പരാമർശം ഉന്നയിച്ചിരുന്നു. ശ്രീരാമൻ, ഹനുമാൻ, സീതാ ദേവി എന്നിവരെയാണ് അഭിഭാഷക അപമാനിച്ചത്. അഭിഭാഷകർ ഉൾപ്പെടെ നിരവധി പേർ ചർച്ചയിൽ പങ്കെടുത്തിരുന്നു.
ഇതിന് പിന്നാലെ ഒരു കൂട്ടം യുവാക്കൾ ഷൈലജയുടെ വീട്ടിൽ എത്തി ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. വീടിന് മുൻപിൽ കറുത്ത മഷി ഒഴിച്ചാണ് യുവാക്കളുടെ സംഘം മടങ്ങിയത്.
ഹിന്ദു ദൈവങ്ങളെ അപമാനിച്ചതിൽ പുട്ടൂർ പോലീസിലാണ് ഹിന്ദു സംഘടനകൾ പരാതി നൽകിയത്. ബജ്രംഗ്ദൾ, ഹിന്ദു ജഗ്രാൻ വേദിക് എന്നീ സംഘടനകൾ ആണ് പരാതി നൽകിയത്.
Comments