കൊളംബോ: ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. ഇന്ധനക്ഷാമം രൂക്ഷമായതോടെ പെട്രോൾ പമ്പുകൾക്ക് മുൻപിൽ മണിക്കൂറുകൾ നീണ്ട ക്യൂവാണ് എങ്ങും കാണാനാകുക. പമ്പുകളിൽ ഇന്ധനം വാങ്ങാൻ ക്യൂ നിൽക്കുന്നവർക്ക് ചായയും ലഘുഭക്ഷണവും വിതരണം ചെയ്തതിലൂടെ സമൂഹമാദ്ധ്യമങ്ങളുടെ കൈയ്യടി നേടിയിരിക്കുകയാണ് ലങ്കയുടെ മുൻ ഏകദിന ക്രിക്കറ്റ് ക്യാപ്റ്റൻ റോഷൻ മഹാനാമ.
മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ടി വരുന്നതു കൊണ്ട് ആളുകൾക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുന്നുണ്ടെന്നും അത് കണ്ടാണ് ചായയും ബണ്ണും വിതരണം ചെയ്തതെന്ന് റോഷൻ മഹാനാമ ട്വിറ്ററിൽ പറഞ്ഞു. ഇതിന്റെ ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഓരോ പകലുകളിലും ക്യൂവിന്റെ ദൈർഘ്യം കൂടി വരുന്നതാണ് കാഴ്ചയെന്നും അദ്ദേഹം കുറിച്ചു. വാർഡ് പ്ലേസിലും വിജേരാമാ മവാത്തയിലുമാണ് റോഷൻ മഹാനാമയും കൂട്ടരും ചായയും ലഘുഭക്ഷണവും വിതരണം ചെയ്തത്.
ശ്രീലങ്കയ്‌ക്ക് വേണ്ടി 1996 ൽ ഏകദിന ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്നു റോഷൻ മഹാനാമ. രാജ്യത്തിന് വേണ്ടി അഭിമാനകരമായ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ ക്രിക്കറ്റ് ടീമാണ് ശ്രീലങ്കയുടേത്. നേരത്തെയും ക്രിക്കറ്റ് താരങ്ങൾ ശ്രീലങ്കയെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു.
We served tea and buns with the team from Community Meal Share this evening for the people at the petrol queues around Ward Place and Wijerama mawatha.
The queues are getting longer by the day and there will be many health risks to people staying in queues. pic.twitter.com/i0sdr2xptI— Roshan Mahanama (@Rosh_Maha) June 18, 2022
ഇന്ധനത്തിനായി ക്യൂവിൽ നിൽക്കുന്നവർ പരസ്പരം ശ്രദ്ധിക്കണമെന്ന് റോഷൻ മഹാനാമ ട്വിറ്ററിൽ കുറിച്ചു. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുന്നവർ വെളളവും ഭക്ഷണവും കരുതണം. അസ്വസ്ഥത തോന്നിയാൽ അടുത്ത് നിൽക്കുന്നവരുടെ സഹായം തേടാൻ മടിക്കരുതെന്നും അദ്ദേഹം ഉപദേശിച്ചു. ഈ പ്രയാസമേറിയ സമയത്ത് നമ്മൾ പരസ്പരം തുണയാകേണ്ടതുണ്ടെന്നും റോഷൻ മഹാനാമ കുറിച്ചു.
1948 ൽ സ്വാതന്ത്ര്യം നേടിയ ശേഷം ശ്രീലങ്ക നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണിത്.
Comments