ന്യൂഡൽഹി: വൻ ദുരന്തമാകുമായിരുന്ന സാഹചര്യത്തിലും ധീരതകാണിച്ച വനിതാ പൈലറ്റ് മോണിക്ക ഖന്നയ്‌ക്കും ഫസ്റ്റ് ഓഫീസർ ബൽപ്രീത് സിംഗ് ഭാട്ടിയയ്‌ക്കും അഭിനന്ദനവുമായി സ്‌പൈസ് ജെറ്റും യാത്രക്കാരും.
പാറ്റ്‌നയിലെ സംഭവത്തിൽ ധീരതയോടെ വിമാനത്തെ നിയന്ത്രിച്ച വൈമാനികരാണ് തങ്ങളുടെ അഭിമാനമെന്ന് സ്‌പൈസ് ജെറ്റ് കമ്പനി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. 185 യാത്രക്കാരുമായി പറന്നുയരവേ പക്ഷി ഇടിച്ചതിനെ തുടർന്ന് അടിയന്തി രമായി നിലത്തിറക്കിയ വിമാനത്തിലെ വൈമാനികരേയും ജീവനക്കാരേയും അഭിനന്ദനം കൊണ്ട് മൂടുകയാണ് സ്‌പെസ് ജെറ്റ് കമ്പനിയും യാത്രക്കാരും.
ഇന്നലെയാണ് പാറ്റ്‌നയിൽ നിന്നും പറന്നുയരവേ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ചിറകിലും എഞ്ചിനിലുമായി പക്ഷി ഇടിച്ചതിനെ തുടർന്ന തീപടർന്നത്. കത്തുപിടിച്ച ഒരു എഞ്ചിൻ അടിയന്തിരമായി നിർത്തി ഒറ്റ എഞ്ചിന്റെ ബലത്തിലാണ് വൈമാനികർ വിമാനം യാത്രക്കാർക്ക് ഒരു അപകടവുമുണ്ടാക്കാതെ റൺവേയിൽ തിരികെ ഇറക്കിയത്.
സ്‌പൈസ് ജെറ്റ് മറ്റൊരു നാഴികക്കല്ലാണ് കടന്നിരിക്കുന്നത്. തങ്ങളുടെ എല്ലാ വൈമാനികരും മികച്ച പരിശീലനം നേടിയവരാണെന്ന അവകാശവാദത്തിന് നേർസാക്ഷ്യമാണ് പാറ്റ്‌നയിലെ സംഭവമെന്ന് മുതിർന്ന വൈമാനികനായ ഗുരുചരൺ അറോറ പറഞ്ഞു. ഒരു സന്നിഗ്ധ ഘട്ടത്തിൽ ഏങ്ങനെയാണ് സമചിത്തത കൈവിടാതെ വിമാനത്തിന് ഒരു കുലുക്കം പോലും സംഭവിക്കാതെ നിലത്തിറക്കാനാവുക എന്നതാണ് ഇന്നലെ നാം കണ്ടതെന്നും അറോറ പറഞ്ഞു.
Comments