തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അവയവമാറ്റ ശസ്ത്രക്രിയയ്‌ക്കിടെ രോഗി മരിച്ച സംഭവത്തിൽ കൂടുതൽ റിപ്പോർട്ടുകൾ കാത്ത് കുടുംബം. രോഗിയെ കഴിഞ്ഞ ദിവസം രാവിലെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെന്നാണ് കുടുംബം പറയുന്നത്. ഡോക്ടർമാരുടെ അനാസ്ഥ ഉണ്ടായിട്ടുണ്ടോയെന്ന് വ്യക്തമല്ലെന്നും വിശദമായ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും കുടുംബം പറഞ്ഞു.
തിരുവനന്തപുരം കാരക്കോണം സ്വദേശി സുരേഷാണ് മരിച്ചത്. എറണാകുളം രാജഗിരി ആശുപത്രിയിലെ മസ്തിഷ്‌കമരണം സംഭവിച്ച ആളിൽനിന്ന് എടുത്ത വൃക്ക പോലീസ് അകമ്പടിയോടെ രണ്ടര മണിക്കൂറിനുള്ളിൽ തിരുവനന്തപുരം മെഡിക്കൽ കേളേജിൽ എത്തിച്ചിരുന്നു. എന്നാൽ അവയവം എത്തിച്ച് നാല് മണിക്കൂറുകൾക്ക് ശേഷമാണ് ശസ്ത്രക്രിയ ആരംഭിച്ചത്.
രാവിലെ മുതൽ വിവിധ പരിശോധനകൾ നടന്നിരുന്നു. രോഗിയുടെ അവസ്ഥയിൽ ഡോക്ടർമാരും സംശയം പ്രകടിപ്പിച്ചിരുന്നു. ഏറെ കാലം കാത്തിരുന്നു കിട്ടിയ അവയവം ആയതിനാൽ ആണ് ശസ്ത്രക്രിയയുമായി മുന്നോട്ടു പോകാൻ പറഞ്ഞത്. ഹൃദയാഘാതം ഉണ്ടായി എന്ന് ശസ്ത്രക്രിയയ്‌ക്ക് ശേഷം ഡോക്ടർമാർ പറഞ്ഞു. മരിച്ചയാളുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് മെഡിക്കൽ കോളേജ് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും സുരേഷിന്റെ ബന്ധു പറഞ്ഞു.
ശസ്ത്രക്രിയയെ തുടർന്നുണ്ടായ സങ്കീർണതയാണ് മരണ കാരണമെന്നും കുടുംബം സംശയം പ്രകടിപ്പിക്കുന്നുണ്ട്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവരാതെ ഒന്നും പറയാനാവില്ല. ആശുപത്രിയുടെ ഭാഗത്ത് നിന്നും അനാസ്ഥ സംഭവിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും പരാതി നൽകുമെന്നും കുടുംബം വ്യക്തമാക്കി.
അതേസമയം ആശുപത്രിയുടെ അനാസ്ഥയ്‌ക്കെതിരെ അന്വേഷണം നടത്താൻ ആരോഗ്യമന്ത്രി വീണ ജോർജ്ജ് ഉത്തരവിട്ടു. അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Comments