മൈസൂരു: രാജ്യത്തിന് എപ്പോഴൊക്കെ ക്ഷീണം സംഭവിച്ചോ അപ്പോഴൊക്കെ സന്യാസിമാരും ഋഷിമാരും ജന്മമെടുത്തു. ഈ നാട്ടിലെ ജനങ്ങളെ മാത്രമല്ല ലോകം മുഴുവൻ അവർ സഞ്ചരിച്ച് അറിവ് വിവിധ രൂപത്തിൽ പ്രചരിപ്പിച്ചത് നാം അഭിമാനത്തോടെ പിന്തുടരണമെന്നും പ്രധാനമന്ത്രി പറഞ്ഞു. സന്ത് ബസവേശ്വരനാൽ പ്രസിദ്ധമായ സുത്തൂർ മഠത്തിലെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഉത്തരേന്ത്യ മുതൽ ദക്ഷിണേന്ത്യവരെയുള്ള എല്ലാ മഠങ്ങളും ആശ്രമങ്ങളും വിദ്യാകേന്ദ്രങ്ങ ളായിരുന്നുവെന്നും കർണ്ണാടകയും ദക്ഷിണേന്ത്യയും ബസവേശ്വരന്റെ അറിവിനാൽ പവിത്രമായ പ്രദേശങ്ങളാണെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. സേവനകാര്യത്തിലും ബസവേശ്വരന്റെ കാലഘട്ടത്തിൽ വലിയമാതൃകാ സ്ഥാപനങ്ങൾ ഉയർന്നുവന്നു. മാഗ്നാകാർട്ടയിൽ സാമൂഹ്യ ചിന്തകൾ എഴുതിവെയ്‌ക്കുന്നതിന് നൂറ്റാണ്ടുകൾക്ക് മുന്നേ ബസവേശ്വരൻ സാമൂഹ്യമായ കാഴ്ചപ്പാട് ഇന്ത്യയ്‌ക്ക് നൽകിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ദേശീയ വിദ്യാഭ്യാസ പദ്ധതിയിലൂടെ നമ്മുടെ നാടിന്റെ സ്വാഭാവിക അറിവുകൾ കുട്ടികൾ തിരിച്ചറിയണം. അതുപോലെ ഇന്ന് യോഗയ്‌ക്കും ആയുർവ്വേദത്തിനും ലോകം മുഴുവൻ സ്വീകാര്യത കൈവന്നിരിക്കുന്നു. നമ്മുടെ നാടിലെ ഒരു പൗരനും ധാർമ്മികതയിൽ നിന്നോ വിദ്യാഭ്യാസത്തിൽ നിന്നോ പരമ്പരാഗത ആരോഗ്യ സംരക്ഷണത്തിൽ നിന്നും പിന്നോട്ട് പോകരുതെന്നും നരേന്ദ്രമോദി എടുത്തുപറഞ്ഞു.
നമ്മുടെ നാട്ടിൽ കൃഷി അടിസ്ഥാന തൊഴിൽ മേഖലയാണ്. എന്നാൽ കൃഷി ചെയ്ത് ഉൽപ്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളെ വിഷമയമാക്കാതെ നോക്കാനുള്ള കടമയും നമുക്കുണ്ട്. അതിനാൽ ജൈവകൃഷിയിലേക്ക് എല്ലാവരും മടങ്ങേണ്ടത് പൊതു സമൂഹത്തിന്റെ ആരോഗ്യത്തിന് വലിയ മുതൽക്കൂട്ടാവുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഓർമ്മിപ്പിച്ചു.
Comments