ഇസ്ലാമാബാദ്: ലോക റെക്കോഡിനൊരുങ്ങുകയാണ് ഒരു ആട്ടിൻകുഞ്ഞ്. 19 ഇഞ്ച് നീളമുള്ള (46 സെന്റി മീറ്റർ) ചെവിയുമായി ജനിച്ച ആട്ടിൻ കുഞ്ഞാണ് ഗിന്നസ് ലക്ഷ്യവുമായി കാത്തിരിക്കുന്നത്.
കറാച്ചിയിലെ സിന്ധ് പ്രവിശ്യയിൽ ജനിച്ചുവീണ സിംബയെന്ന ആട്ടിൻ കുഞ്ഞാണിത്. ജൂൺ അഞ്ചിനായിരുന്നു സിംബയുടെ ജനനം. അന്നുമുതൽ സിംബയും അവന്റെ ഉടമസ്ഥനായ ഹസ്സൻ നജേരോയും നാട്ടിൽ ശ്രദ്ധേയനായി. വിദേശരാജ്യങ്ങളിൽ വധുവണിയുന്ന വിവാഹ വസ്ത്രം നിലത്തുകിടന്ന് ഇഴയുന്നതിന് സമാനമായി സിംബയുടെ ചെവികൾ രണ്ടും നിലത്ത് വീണ് കിടക്കും. ഇതിന്റെ ദൃശ്യങ്ങൾ എല്ലാവരും പകർത്തുകയും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തതോടെ സിംബയ്‌ക്ക് ആരാധകർ ഏറെയായി.
ജനിതക വൈകല്യം മൂലമോ ജീനുകൾക്ക് മ്യൂട്ടേഷൻ സംഭവിച്ചതിനാലോ ആകാം സിംബയുടെ ചെവികൾ നീണ്ടുപോയതെന്നാണ് വിലയിരുത്തൽ. ഏതായാലും ഇതുകൊണ്ട് മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഒന്നും തന്നെ സിംബയ്‌ക്കില്ല.
നൂബിയാൻ ഇനത്തിൽപ്പെട്ട ആട്ടിൻകുട്ടിയാണ് സിംബ. പൊതുവെ നീളമേറിയ ചെവികളാണ് നൂബിയാൻ ആടുകൾക്ക് ഉണ്ടാകുക. അത്യധികം ചൂടുള്ള കാലാവസ്ഥയിൽ ശരീരത്തിൽ ഈർപ്പം നിലനിർത്തുന്നതിന് സഹായിക്കുകയാണ് ഈ നീളമുള്ള ചെവികളുടെ ധർമ്മം. സിന്ധ് പ്രവിശ്യയിൽ പൊതുവെ നൂബിയാൻ ആടുകൾ കുറവാണ്. കമോരി എന്നയിനം ആടുകളാണ് ഇവിടെയേറ്റവുമധികമുള്ളത്.
Comments