ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച എം.കെ 3 ഹെലികോപ്റ്റർ സേനയിൽ ഉൾപ്പെടുത്തി തീരസംരക്ഷണ സേന. കിഴക്കൻ മേഖലാ തീരസംരക്ഷണ സേനയാണ് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററായ എംകെ3 നെ ഉൾപ്പെടുത്തിയത്. ചെന്നൈ ആസ്ഥാനമാക്കി രൂപപ്പെടുത്തിയ 840 സ്‌ക്വാഡ്രണിനാണ് ഹെലികോപ്റ്റർ നൽകിയത്.
കഴിഞ്ഞ ദിവസമായിരുന്നു തീര സംരക്ഷണ സേന ഔദ്യോഗികമായി ഹെലികോപ്റ്റർ ഉൾപ്പെടുത്തിയത്. ചെന്നൈയിൽ നടന്ന ചടങ്ങിൽ ജല പീരങ്കികൾ കൊണ്ട് അഭിവാദ്യം ചെയ്താണ് ഹെലികോപ്റ്ററിനെ വരവേറ്റത്. തീരസംരക്ഷണ സേനയുടെ കിഴക്കൻ മേഖലാ കമാൻഡർ എപി ബദോലയുടെ സാന്നിദ്ധ്യത്തിലായിരുന്നു ഹെലികോപ്റ്ററിനെ ഉൾപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ തീര സംരക്ഷണ സേന ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
ഇലക്ട്രോ ഒപ്റ്റിക്കൽ പോഡും ആർട്ട് റഡാറും സംയോജിപ്പിച്ചുകൊണ്ടുള്ള സംവിധാനവും, ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സംവിധാനവും ഹെലികോപ്റ്ററിൽ ഉണ്ട്. ഇതിന്റെ സഹായത്താൽ അകലെയുള്ള വസ്തുക്കളെ വളരെ കൃത്യതയോടെ കാണാൻ സേനാംഗങ്ങൾക്ക് സാധിക്കുന്നു. ഹെവി മെഷീൻ ഗണ്ണും ഹെലികോപ്റ്റിന്റെ ഭാഗമാണ്. രാജ്യത്തിന്റെ സാമ്പത്തിക ഇടനാഴിയിലുണ്ടാകുന്ന തടസ്സങ്ങളെ നീക്കാൻ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽ ലിമിറ്റഡ് ആണ് എഎൽ എംകെ3 ഹെലികോപ്റ്റർ നിർമ്മിച്ചിരിക്കുന്നത്.16 ഹെലികോപ്റ്ററുകൾക്കുള്ള കരാറാണ് എച്ച്‌ഐഎല്ലിന് തീരസംരക്ഷണ സേന നൽകിയിരുന്നത്. ഇതിൽ 13 എണ്ണവും തീരസേനയ്‌ക്ക് കൈമാറിയിട്ടുണ്ട്. ബാക്കി മൂന്ന് എണ്ണം ഉടൻ കൈമാറുമെന്നാണ് റിപ്പോർട്ടുകൾ.
Comments