ബമാകോ: പടിഞ്ഞാറൻ ആഫ്രിക്കയിലെ മാലി റിപ്പബ്ലിക്കിൽ ഇസ്ലാമിക തീവ്രവാദികളുടെ നരനായാട്ട്. രാജ്യത്ത് കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ അക്രമത്തിൽ 130 സാധാരണക്കാർ കൊല്ലപ്പെട്ടുവെന്ന് മാലി സർക്കാർ സ്ഥിരീകരിച്ചു. മാലിയിലെ സെൻട്രൽ മോപ്തി മേഖലയിലെ ബങ്കാസ് പ്രദേശത്തെ ഗ്രാമങ്ങളിലാണ് കൊലപാതക പരമ്പര അരങ്ങേറിയത്. ഭീകര സംഘടനയായ അൽ-ഖ്വയ്ദയുമായി ബന്ധമുള്ള കതിബ മസിന സായുധ സംഘത്തിൽപ്പെട്ട ഇസ്ലാമിക ഭീകരരാണ് ആക്രമണം നടത്തിയത് എന്ന് സർക്കാർ അറിയിച്ചു.
രാജ്യത്തെ ഞെട്ടിച്ച സംഭവത്തിൽ ജൂൺ 21 മുതൽ മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം നടത്തുമെന്ന് രാജ്യത്ത് ഭരണം നടത്തുന്ന ജുണ്ടയുടെ ചെയർമാൻ കേണൽ അസ്സിമി ഗോയിറ്റ പ്രഖ്യാപിച്ചു. എന്താണ് കൃത്യമായ സംഭവിച്ചതെന്ന് അന്വേഷണം നടക്കുകയാണെന്ന് ബങ്കാസ് മേയർ മൗലേ ഗിന്ഡോ മാദ്ധ്യമങ്ങളോട് പറഞ്ഞു. മാലിയിലെ ഐക്യരാഷ്ട്രസഭയുടെ സമാധാന സേന ദാരുണമായ സംഭവത്തിൽ പ്രതികരിച്ചു. മാലിയിലെ സാധാരണ ജനതയ്ക്കെതിരായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ആക്രമണം സൂചിപ്പിക്കുന്നത് മാലിയുടെ വടക്ക് മുതൽ ബാങ്കാസ് പോലുള്ള രാജ്യത്തിന്റെ പ്രധാന പ്രദേശങ്ങളിലേക്ക് ഇസ്ലാമിക തീവ്രവാദ അക്രമങ്ങൾ വ്യാപിപിക്കാൻ ആരംഭിച്ചുവെന്നാണ്. 2022 ന്റെ തുടക്കം മുതൽ മദ്ധ്യ വടക്കൻ മാലിയിൽ ഇസ്ലാമിക ഭീകരർ നടത്തിയ ആക്രമണങ്ങളിൽ നൂറുകണക്കിന് സാധാരണക്കാർ കൊല്ലപ്പെട്ടിട്ടുണ്ട്. 2012 ൽ രാജ്യത്തിന്റെ വടക്ക് ഭാഗത്ത് ആദ്യമായി ഉയർന്നുവന്ന ഇസ്ലാമിക ഭീകരതയെ നിയന്ത്രിക്കാൻ പശ്ചിമാഫ്രിക്കയിലെ ഭൂപ്രദേശമായ മാലി പാടുപെടുകയാണ്. ആക്രമണങ്ങൾ അയൽരാജ്യമായ ബുർക്കിനാ ഫാസോയിലേക്കും വ്യാപിക്കുകയും മറ്റ് രാജ്യങ്ങൾക്കും ഭീഷണി ഉയർത്തുകയും ചെയ്യുന്നുണ്ട്.
Comments