ന്യൂഡൽഹി: സംസ്ഥാനത്തെ അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കിയത് നടപടിക്രമങ്ങൾ പാലിച്ചാണെന്ന് വ്യക്തമാക്കി യുപി സർക്കാർ. സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. കലാപകാരികളെ ശിക്ഷിക്കുക എന്നതായിരുന്നില്ല നടപടിയുടെ ലക്ഷ്യമെന്നും നിയമലംഘനത്തിനാണ് നടപടി സ്വീകരിച്ചതെന്നും സർക്കാർ വിശദമാക്കി.
മുൻസിപ്പൽ നിയമം അനുസരിച്ചുളള നടപടിക്രമങ്ങൾ പാലിച്ചാണ് കെട്ടിടങ്ങൾ പൊളിച്ചത്. നിയമലംഘകർക്ക് ഒഴിഞ്ഞുപോകാനുളള അവസരവും നൽകിയിരുന്നു. കഴിഞ്ഞ 16 ന് സുപ്രീംകോടതി നോട്ടീസ് നൽകിയതിനുളള മറുപടിയായിട്ടാണ് സംസ്ഥാന സർക്കാർ ഇന്നലെ സത്യവാങ്മൂലം നൽകിയത്. കാൺപൂരിലും പ്രയാഗ്‌രാജിലും സ്വീകരിച്ച നടപടികൾക്കെതിരെ ആയിരുന്നു കേസ്.
ബിജെപി മുൻ വക്താവ് നുപൂർ ശർമ്മയുടെ പ്രസ്താവനയ്‌ക്ക് പിന്നാലെ കാൺപൂരിലും പ്രയാഗ് രാജിലും മതമൗലിക വാദികൾ കലാപത്തിന് ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെ കലാപകാരികളുടെ അനധികൃത നിർമാണങ്ങൾ പൊളിച്ച നടപടി ചോദ്യം ചെയ്താണ് സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നത്.
എന്നാൽ ബുൾഡോസർ നടപടിക്ക് കലാപവുമായി ബന്ധമില്ലെന്ന് യുപി സർക്കാർ സത്യവാങ്മൂലത്തിൽ പറഞ്ഞു. യുപി അർബൻ പ്ലാനിങ് ആൻഡ് ഡെവലപ്‌മെന്റ് ആക്ട് 1972 ലെ വകുപ്പുകൾ അനുസരിച്ച് അനധികൃത നിർമാണങ്ങൾക്കെതിരെ സ്വീകരിച്ച നടപടിയാണിതെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.
Comments