പാരീസ്: ഫ്രഞ്ച് നഗരമായ ഗ്രെനോബിളിൽ ‘ബുർക്കിനി’ നിരോധിച്ച കീഴ്‌ക്കോടതിയുടെ വിധി ശരിവെച്ച് ഉന്നത അഡ്മിനിസ്ട്രേറ്റീവ് കോടതി. പൊതുവായ നീന്തൽക്കുളങ്ങളിൽ ബുർക്കിനി നിരോധിച്ച തീരുമാനമാണ് ഉന്നത കോടതി ശരിവെച്ചത്.
കിഴക്കൻ ഫ്രഞ്ച് നഗരമായ ഗ്രെനോബിളിലെ പൊതു നീന്തൽക്കുളങ്ങളിൽ ബിക്കിനിക്ക് പകരം ‘ബുർക്കിനീസ്’ ധരിച്ചായിരുന്നു മുസ്ലീം സ്ത്രീകൾ എത്തിയത്. ശരീരത്തെ പൂർണമായും മറയ്‌ക്കുന്നതിനായി മുസ്ലീം സ്ത്രീകൾ ധരിക്കാൻ താൽപര്യപ്പെടുന്ന നീന്തൽ വസ്ത്രമാണ് ബുർക്കിനി.
എന്നാൽ ഇതനുവദിക്കുകയില്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയതോടെ പ്രാദേശികരായ മുസ്ലീം സ്ത്രീകൾ പ്രതിഷേധം ആരംഭിച്ചു. തുടർന്ന് ഗ്രെനോബിൾ നഗരത്തിലെ അധികൃതർ ബുർക്കിനി അനുവദിച്ച് കൊണ്ട് പ്രമേയം പാസാക്കി.
എന്നാൽ ഈ അംഗീകാരത്തിന് ഒരു മാസം മാത്രമായിരുന്നു കാലാവധി. വിഷയം കോടതിയിലെത്തിയതോടെ നഗരത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ തീരുമാനം അസാധുവാക്കി. തുടർന്ന് മുസ്ലീം സ്ത്രീകൾ ഉന്നത കോടതിയെ സമീപിക്കുകയായിരുന്നു. ഒടുവിൽ ഫ്രഞ്ച് കൗൺസിൽ ഓഫ് സ്റ്റേറ്റായ ഉന്നത കോടതിയും കീഴ്‌ക്കോടതിയുടെ തീരുമാനം ശരിവെച്ചു.
മതപരമായ നിഷ്പക്ഷത എന്ന തത്വം ചൂണ്ടിക്കാട്ടിയാണ് ഉന്നത കോടതി ഉത്തരവ് ശരിവെച്ചത്. ബുർക്കിനി അനുവദിക്കുന്നത് ഉപയോക്താക്കളുടെ തുല്യതയെ ദുർബലപ്പെടുത്തുമെന്നും നിഷ്പക്ഷത വിട്ടുവീഴ്ച ചെയ്യപ്പെടുമെന്നും കോടതി നിരീക്ഷിച്ചു.
ബുർക്കിനിക്ക് അംഗീകാരം നൽകിയ പ്രാഥമിക തീരുമാനം മതപരമായ ഒരു കാര്യത്തെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രം ഉതകുന്നതാണെന്നും കോടതി വ്യക്തമാക്കി. കൂടാതെ ഉപയോക്താക്കൾ പാലിക്കേണ്ട ശുചിത്വവും സുരക്ഷാ നിയമങ്ങളും ലംഘിക്കുന്നതിന് ബുർക്കിനി അനുവദിക്കുന്നത് ചിലപ്പോൾ കാരണമായേക്കാമെന്നും കോടതി നിരീക്ഷിച്ചു.
ഫ്രാൻസിലെ നിരവധിയിടങ്ങളിലാണ് ഇത്തരത്തിൽ മുസ്ലീം സ്ത്രീകൾ മതപരമായ കാരണങ്ങളാൽ നിയമങ്ങൾ മാറ്റണമെന്ന് ശാഠ്യം പിടിച്ച് രംഗത്തുവന്നിരുന്നത്. ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾക്കുള്ള ശക്തമായ മറുപടി കൂടിയാണ് ബുർക്കിനി വിഷയത്തിലെ ഉന്നത കോടതിയുടെ വിധി.
Comments