ന്യൂഡൽഹി: എൻഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിനെ അധിക്ഷേപിച്ച കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജ്ജു. മുർമുവിനെ അധിക്ഷേപിക്കുന്നതിലൂടെ കോൺഗ്രസ് അപമാനിക്കുന്നത് ഡോ. ബി ആർ അംബേദ്കറിനെയാണെന്ന് അദ്ദേഹം പറഞ്ഞു. മുർമുവിനെ അധിക്ഷേപിച്ച് കോൺഗ്രസ് നടത്തിയ പ്രസ്താവനയുടെ സ്‌ക്രീൻ ഷോട്ട് സഹിതം ആണ് റിജിജ്ജു വിമർശനം ഉന്നയിച്ചത്.
രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി ദ്രൗപതി മുർമുവിനെ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസ് പുതുച്ചേരി യൂണിറ്റിന്റെ ഔദ്യോഗിക ട്വിറ്ററിലാണ് അധിക്ഷേപ പരാമർശം പ്രത്യക്ഷപ്പെട്ടത്. ബിജെപിയ്‌ക്ക് രാഷ്‌ട്രപതിയായി ഒരു ഡമ്മിയെ ആണ് ആവശ്യം. അതേസമയം പട്ടിക ജാതി/ഗോത്ര വർഗ്ഗ വിഭാഗങ്ങളെ ബിജെപിയ്‌ക്ക് കബളിപ്പിക്കുകയും വേണം എന്നായിരുന്നു കോൺഗ്രസ് പുതുച്ചേരി യൂണിറ്റിന്റെ ട്വീറ്റ്.
ഡമ്മി എന്നതുകൊണ്ട് കോൺഗ്രസ് എന്താണ് ഉദ്ദേശിക്കുന്നതെന്ന് കിരൺ റിജിജ്ജു ചോദിച്ചു. കോൺഗ്രസ് ഡോ ബി ആർ അംബേദ്കറെയും, പി എ സാംഗ്മയുൾപ്പെടെയുള്ള പട്ടികജാതി/ ഗോത്ര വർഗ്ഗ വിഭാഗങ്ങളിൽപ്പെടുന്ന നേതാക്കളെ അപമാനിച്ചു. ഗവർണറും, മന്ത്രിയുമായിരുന്ന മുർമുവിനെ അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കൂ. താഴ്മയിൽ നിന്നും ആത്മാർത്ഥതകൊണ്ടും അർപ്പണ ബോധംകൊണ്ടും ഉയർന്നുവന്ന ധീരവനിതയാണ് മുർമുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
അതേസമയം ദ്രൗപതി മുർമുവിനെ അധിക്ഷേപിച്ചതിൽ കോൺഗ്രസ് പുതുച്ചേരി യൂണിറ്റിനെതിരെ ശക്തമായ പ്രതിഷേധമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്നത്.
Comments