കോഴിക്കോട്: കേസരി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിനെ ചൊല്ലി മുസ്ലീം ലീഗിൽ നിന്ന് വിമർശനം നേരിടുന്ന കെഎൻഎ ഖാദറിനെ പിന്തുണച്ച് എ.പി അബ്ദുള്ളക്കുട്ടി. ഭാരതീയ സംസ്‌കാരമാണ് കെഎൻഎ ഖാദർ ഉയർത്തിപ്പിടിക്കുന്നതെന്നും ലീഗ് പുറത്താക്കിയാലും ഖാദർ അനാഥനാകില്ലെന്നും ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞു.
വേദങ്ങളെക്കുറിച്ച് ആഴത്തിൽ പഠിച്ചിട്ടുള്ള വ്യക്തിയാണ് ഖാദർ. അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ല. ഭാരത സംസ്‌കാരമാണ് കെഎൻഎ ഖാദർ ഉയർത്തിപ്പിടിക്കുന്നത്. ദേശീയ രാഷ്‌ട്രീയത്തിലുൾപ്പെടെ പ്രാധാന്യം ഉള്ള വ്യക്തിയാകാൻ ഖാദറിന് കഴിയും. മുസ്ലീം ലീഗ് ഖാദറിനോട് കളിക്കേണ്ട, ലീഗ് പുറത്താക്കിയാലും ഖാദർ അനാഥനാകില്ല. തീവ്ര ഗ്രൂപ്പുകൾക്ക് മുന്നിൽ മുസ്ലീം ലീഗ് മുട്ടിലിഴയുകയാണെന്നും കെഎൻഎ ഖാദറിനെതിരെ അനാവശ്യമായ വിവാദമാണ് ഉയർത്തുന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
കെഎൻഎ ഖാദർ പങ്കെടുത്ത പരിപാടി വിവാദമാക്കുന്നത് അനുചിതമാണെന്നും ആർഎസ്എസ് പരിപാടിയിൽ അല്ല അദ്ദേഹം പങ്കെടുത്തതെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശും പ്രതികരിച്ചു. കേസരി സംഘടിപ്പിച്ച പരിപാടിയിലാണ് ഖാദർ പങ്കെടുത്തത്. കെഎൻഎ ഖാദർ എവിടെ പങ്കെടുത്തു എന്നതിലല്ല എന്ത് പറഞ്ഞുവെന്നതാണ് കാര്യമെന്നും എംടി രമേശ് പറഞ്ഞു.
സംവാദങ്ങളെ ഭയപ്പെടുന്നവരാണ് വിവാദങ്ങൾ ഉണ്ടാക്കുന്നത്. ലീഗ് നടപടി എടുത്താൽ സംവാദങ്ങളെ ഭയപ്പെടുന്നുവെന്നാണ് അർത്ഥം. ഒരു പരിപാടിയിൽ പങ്കെടുക്കുക എന്നാൽ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുക എന്നല്ലെന്നും എംടി രമേശ് മലപ്പുറത്ത് പറഞ്ഞു.
Comments