ബംഗളൂരു: പർദ്ദ ധരിക്കാതെ ക്ലാസിൽ ഇരിക്കില്ലെന്ന വാശിയെ തുടർന്ന് ക്യാമ്പസ് വിടാൻ തീരുമാനിച്ച വിദ്യാർത്ഥികൾക്ക് രേഖകൾ നൽകി മംഗളൂരു യുണിവേഴ്‌സിറ്റി. ബാദ്ധ്യതാ രഹിത സർട്ടിഫിക്കേറ്റും, ട്രാൻസ്ഫർ സർട്ടിഫിക്കേറ്റും (ടിസി) ആണ് നൽകിയത്. പർദ്ദ ധരിച്ച് ക്ലാസിൽ പ്രവേശിക്കരുതെന്ന ഹൈക്കോടതി വിധിയിൽ പ്രതിഷേധിച്ച് രണ്ട് വിദ്യാർത്ഥികളാണ് യൂണിവേഴ്‌സിറ്റി വിടുന്നത്.
യൂണിവേഴ്‌സിറ്റിയിൽ പഠനം തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും മറ്റ് കോളേജിലേക്ക് പോകുകയാണെന്നും വ്യക്തമാക്കി ഇന്നലെ ഇവർ രണ്ട് പേരും, മറ്റൊരു വിദ്യാർത്ഥിനിയും വാർത്താ സമ്മേളനം വിളിച്ചിരുന്നു. ഇതിന് പിന്നാലെ കോളേജ് മാറ്റത്തിനുള്ള രേഖകൾ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പാളിന് അപേക്ഷ നൽകുകയായിരുന്നു. ഇത് പ്രകാരമാണ് ഇവർക്ക് രേഖകൾ കൈമാറിയത്.
അതേസമയം വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത മൂന്നാമത്തെ വിദ്യാർത്ഥിനി അധികൃതർക്ക് മാപ്പ് എഴുതി നൽകിയിട്ടുണ്ട്. ഈ വിദ്യാർത്ഥിനി ഓൺലൈൻ ക്ലാസുകളിൽ പങ്കെടുത്തുവരികയാണെന്ന് കോളേജ് പ്രിൻസിപ്പാൾ അനസൂയ റായ് വ്യക്തമാക്കി. അനാരോഗ്യം ചൂണ്ടിക്കാട്ടി കേരളത്തിൽ നിന്നുള്ള മുസ്ലീം വിദ്യാർത്ഥിനിയും ടിസി വാങ്ങിയെന്ന് അധികൃതർ അറിയിച്ചു.
പർദ്ദ ധരിച്ച് ക്ലാസിൽ പ്രവേശിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം മംഗളൂരു ഹമ്പക്കട്ട യൂണിവേഴ്‌സിറ്റി കോളേജിലെ അഞ്ച് വിദ്യാർത്ഥിനികൾ ടിസി വാങ്ങിയിരുന്നു.
Comments