കണ്ണൂർ: വയോധികയെ അടിച്ചുവീഴ്‌ത്തി സ്വർണം കവർന്നതായി പരാതി. കണ്ണൂർ തളിപ്പറമ്പ് കുറുമാത്തൂരിലാണ് വയോധികയ്‌ക്ക് നേരെ ആക്രമണമുണ്ടായത്.
ചുറ്റിക കൊണ്ട് അടിച്ചുവീഴ്‌ത്തിയായിരുന്നു സ്വർണം കവർന്നത്. സംഭവത്തിൽ 78-കാരിയായ കാർത്ത്യായിനിക്ക് സാരമായ പരിക്കേറ്റു. വീട്ടിൽ കുടിവെള്ളം ചോദിച്ചെത്തിയ അജ്ഞാതനാണ് വയോധികയെ ആക്രമിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. തലയക്കടിയേറ്റ് നിലത്ത് വീണ് കിടന്നിരുന്ന കാർത്ത്യായനിയെ വൈകിട്ട് മൂന്നരയോടെ വീട്ടിലെത്തിയ മകനാണ് ആശുപത്രിയിലെത്തിച്ചത്. നിലവിൽ കണ്ണൂർ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ് കാർത്ത്യായനി.
കുടിവെള്ളം ചോദിച്ച് അജ്ഞാതൻ എത്തിയപ്പോൾ ഇയാൾക്ക് വെള്ളമെടുക്കാനായി അകത്തേക്ക് പോയതാണ് കാർത്ത്യായനി. അതിനിടെയാണ് പിറകിലൂടെ വന്ന് ചുറ്റിക കൊണ്ട് അടിച്ചുവീഴ്‌ത്തിയത്. തുടർന്ന് കാർത്ത്യായനിയുടെ കഴുത്തിൽ കിടന്നിരുന്ന മൂന്നര പവന്റെ മാല മോഷ്ടിച്ചു. ഉടൻ തന്നെ ഇയാൾ സംഭവസ്ഥലത്ത് നിന്നും കടന്നുകളഞ്ഞിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments