ന്യൂഡൽഹി: ദേശീയ ജനാധിപത്യ സഖ്യത്തിന്റെ രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടത് മുതൽ ദ്രൗപദി മുർമുവിന്റെ പേരിൽ നിരവധി ട്വീറ്റുകളാണ് വ്യാപകമായി പ്രചരിക്കുന്നത്. തന്നെ സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തതിന് നന്ദി അറിയിച്ചു കൊണ്ടുള്ള ട്വീറ്റാണ് ഇതിൽ പ്രധാനം.
ഇതിലെ രസകരമായ വസ്തുത എന്തെന്നാൽ, ഇവയെല്ലം പല അക്കൗണ്ടുകളിൽ നിന്നാണ് എന്നതാണ്. ഇതിൽ ഏതാണ് ദ്രൗപദി മുർമുവിന്റെ യഥാർത്ഥ ട്വിറ്റർ അക്കൗണ്ട് എന്ന സോഷ്യൽ മീഡിയയുടെ ചോദ്യത്തിന് തികച്ചും അമ്പരപ്പിക്കുന്ന ഉത്തരമാണ് ഒടുവിൽ ലഭിച്ചിരിക്കുന്നത്.
ഝാർഖണ്ഡ് ഗവർണർ എന്ന നിലയിൽ കാലാവധി പൂർത്തിയാക്കിയ ആദ്യ ഗോത്രവർഗ വനിതയായ ദ്രൗപദി മുർമു, ഇന്ത്യയുടെ രാഷ്‌ട്രപതിയാകുന്ന ആദ്യ ഗോത്രവർഗ വനിത എന്ന ചരിത്ര നിയോഗത്തിനരികെയാണ്. ഈ സാഹചര്യത്തിലാണ് ദ്രൗപദി മുർമുവിന്റെ പേരിലുള്ള ഡസൻ കണക്കിന് ട്വിറ്റർ അക്കൗണ്ടുകൾ ഇന്റർനെറ്റിൽ വിലസുന്നത്.
എന്നാൽ, ദ്രൗപദി മുർമു എന്ന പേരിൽ നിലവിൽ പ്രചരിക്കുന്ന ഒരു അക്കൗണ്ട് പോലും യഥാർത്ഥത്തിൽ അവരുടെ ഔദ്യോഗിക അക്കൗണ്ട് അല്ല. മാത്രമല്ല, ഇതുവരെ ദ്രൗപദി മുർമുവിന് സ്വന്തമായി ഒരു ട്വിറ്റർ അക്കൗണ്ട് ഇല്ല എന്നതാണ് വസ്തുത. ഇക്കാര്യം ദ്രൗപദി മുർമുവിന്റെ ഒഡിഷയിലെ ഓഫീസ് സ്ഥിരീകരിച്ചു. ദ്രൗപദി മുർമു സാമൂഹിക മാദ്ധ്യമങ്ങളിൽ സജീവമല്ലെന്നും അവരുടെ ഓഫീസ് അറിയിച്ചു. ഇതോടെ വ്യാജ അക്കൗണ്ടുകളിൽ അഭിനന്ദനങ്ങൾ അറിയിച്ചവർക്ക് അമളി പിണഞ്ഞിരിക്കുകയാണ്.
Comments