ബംഗളൂരു: ഭഗവാന് നിവേദ്യം ആയി അർപ്പിക്കാനുള്ള വാഴപ്പഴത്തിന്റെ ടെണ്ടർ മുസ്ലീം വ്യാപാരിയ്‌ക്ക് നൽകിയ കുഡുപ്പു ക്ഷേത്ര ഭരണസമിതിയ്‌ക്കെതിരെ പ്രതിഷേധം ശക്തം. നിരവധി ഹിന്ദു സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്. ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റിയൂഷൻസ് ആന്റ് ചാരിറ്റബിൾ എൻഡോവ്‌മെന്റ്‌സ് റൂൾ പ്രകാരം ഹിന്ദു ക്ഷേത്രങ്ങൾ അഹിന്ദുക്കളുമായി വ്യാപാരത്തിലേർപ്പെടുന്നത് ചട്ട ലംഘനം ആണ്.
2021 ജൂൺ മുതൽ 2022 ജൂൺവരെയുള്ള ഒരു വർഷക്കാലത്തേക്കായിരുന്നു ഇവർ മുസ്ലീം വ്യാപാരിയ്‌ക്ക് ടെണ്ടർ നൽകിയിരുന്നത്. എന്നാൽ ഇക്കാര്യം രഹസ്യമായിരുന്നു. പുതിയ ടെണ്ടർ വിളിക്കാനുള്ള ഒരുക്കങ്ങൾ നിലവിൽ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്.
കഴിഞ്ഞ വർഷം മൂന്ന് പേരാണ് ടെണ്ടർ എടുക്കാൻ തയ്യാറായി രംഗത്ത് വന്നത്. ഇതിൽ രണ്ട് ഹിന്ദുക്കൾ പങ്കെടുത്തിരുന്നു. എന്നാൽ ഇവർക്ക് നൽകാതെ ടെണ്ടർ മുസ്ലീം വ്യാപാരിയ്‌ക്ക് നൽകുകയായിരുന്നു. ഒരു പഴത്തിന് 1.95 രൂപ നിരക്കിലായിരുന്നു മുസ്ലീം വ്യാപാരിയ്‌ക്ക് ടെണ്ടർ നൽകിയത്.
ഹിന്ദുക്കൾ ടെണ്ടർ എടുക്കാൻ തയ്യാറായി രംഗത്തുവന്നിട്ടും മുസ്ലീം വ്യാപാരിയ്‌ക്ക് എന്തിനാണ് ടെണ്ടർ നൽകിയത് എന്നാണ് ഹിന്ദു സംഘടനകൾ ഉയർത്തുന്ന ചോദ്യം.
Comments