ദുബായ്: വേനല്‍ അവധിക്കാലം എത്തുന്നതോടെ സുപ്രധാന നിര്‍ദ്ദേശങ്ങളുമായി ദുബായ് എയര്‍പോര്‍ട്ട്. അവധിക്കാലം അടുത്തതോടെ അടുത്ത രണ്ടാഴ്ചക്കുള്ളിൽ ദുബായ് ഇന്റർനാഷണൽ എയർപോർട്ട് അസാധാരണ തിരക്കിലാകുമെന്ന് എയർപോർട്ട് അധികൃതർ മുന്നറിയിപ്പ് നൽകി.
സ്‌കൂളുകള്‍ വേനലവധിക്കാലവും ബലി പെരുന്നാൾ അവധിക്കാലവും പ്രമാണിച്ച് അടുത്ത രണ്ടാഴ്ചയ്‌ക്കുള്ളില്‍ ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അസാധാരണമായ തിരക്കിലാകുമെന്ന് ദുബായ് എയര്‍പോര്‍ട്ട് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ജൂണ്‍ 24 നും ജൂലൈ 4 നും ഇടയില്‍ ഏകദേശം 24 ലക്ഷം യാത്രക്കാര്‍ ദുബായ് വഴി കടന്നുപോകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതിദിന ട്രാഫിക് 214,000 യാത്രക്കാരില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതിദിന ട്രാഫിക്കില്‍ 235,000-ത്തിലധികം യാത്രക്കാരുള്ള ജൂലൈ 2 ഏറ്റവും തിരക്കേറിയ ദിവസമാകുമെന്ന് പ്രതീക്ഷിക്കുന്നു. ജൂലൈ 8, 9 തീയതികളിലെ പെരുന്നാൾ വാരാന്ത്യത്തിലും സമാനമായ യാത്രക്കാരുടെ എണ്ണം വിമാനത്താവളത്തില്‍ പ്രതീക്ഷിക്കുന്നു. യാത്രക്കാര്‍ക്ക് സുഗമമായ യാത്രാനുഭവം ഉറപ്പാക്കാന്‍ ദുബായ് എയര്‍പോര്‍ട്ട് എയര്‍ലൈനുകള്‍, കണ്‍ട്രോള്‍ അതോറിറ്റികള്‍, വാണിജ്യ, സേവന പങ്കാളികള്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.
യാത്രക്കാര്‍ തങ്ങള്‍ യാത്ര ചെയ്യുന്ന ലക്ഷ്യസ്ഥാനത്തേക്കുള്ള ഏറ്റവും പുതിയ യാത്രാ നിയന്ത്രണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുകയും വിമാനത്താവളത്തില്‍ എത്തുന്നതിന് മുമ്പ് ആവശ്യമായ എല്ലാ രേഖകളും സാധുതയോടെ ഉണ്ടെന്ന് ഉറപ്പാക്കുകയും വേണം.കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവര്‍ക്ക്, 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക സ്മാര്‍ട്ട് ഗേറ്റ്സ് ഉപയോഗിക്കാവുന്നതാണ്. യാത്രക്കാര്‍ ടെര്‍മിനല്‍ 1-ല്‍ നിന്നാണ് പറക്കുന്നതെങ്കില്‍, പുറപ്പെടുന്നതിന് 3 മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തിച്ചേരുന്നതാണ് ഉചിതമെന്നും അധികൃതർ അറിയിച്ചു.
Comments