ന്യൂഡൽഹി: ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട് വ്യാജമായ വിവരങ്ങൾ നൽകിയതിന് മുൻ ഐപിഎസ് ഓഫീസറെ അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി നമ്പി നാരായണൻ. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ആർബി ശ്രീകുമാറിനെ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണൻ സംഭവത്തോട് പ്രതികരിച്ചത്.
തന്റെ കേസിലും ആർബി ശ്രീകുമാർ ചെയ്തതത് അതുതന്നെയായിരുന്നുവെന്നും അതിനാൽ അറസ്റ്റിലായതിൽ അതീവ സന്തോഷമുണ്ടെന്നും നമ്പി നാരായണൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെതിരെ ചാരവൃത്തി ആരോപിച്ചുള്ള കേസിൽ അന്വേഷണം നടത്തിയത് ആർബി ശ്രീകുമാറായിരുന്നു.
കെട്ടുകഥകൾ ചമയ്‌ക്കുകയും അത് വിവാദമാക്കാൻ ശ്രമിക്കുകയും ചെയ്തതിനാണ് ആർബി ശ്രീകുമാർ അറസ്റ്റിലായതെന്ന് മനസിലാക്കുന്നു. ഇതുതന്നെയാണ് അയാൾ തന്റെ കേസിലും ചെയ്തത്. എന്തിനും ഒരു പരിധിയുണ്ട്. അവൻ എല്ലാ പരിധികളും ലംഘിച്ചു കഴിഞ്ഞതോടെ അറസ്റ്റിലായി. അക്കാര്യത്തിൽ അതിയായ സന്തോഷമുണ്ടെന്നും നമ്പി നാരായണൻ പറഞ്ഞു.
ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട് കുപ്രചാരണങ്ങൾ നടത്തുകയും ഗൂഢോദ്ദേശ്യത്തോടെ സാക്കിയ ജാഫ്രിയുമായി പ്രവർത്തിക്കുകയും ചെയ്തതിന് വിവാദ മാദ്ധ്യമ പ്രവർത്തക ടീസ്ത സെതൽവാദിനെയും ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. 2002ലെ കലാപക്കേസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പങ്കില്ലെന്ന എസ്‌ഐടിയുടെ അന്വേഷണ റിപ്പോർട്ട് ശരിവെച്ച സുപ്രീംകോടതി ഉത്തരവിന് തൊട്ടുപിന്നാലെയാണ് ക്രൈംബ്രാഞ്ച് നീക്കം. അന്വേഷണ ഉദ്യോഗസ്ഥനായ ആർബി ശ്രീകുമാറിന്റെ മൊഴി വ്യാജമാണെന്നും പ്രശ്‌നത്തെ വിവാദമാക്കാനും രാഷ്‌ട്രീയവത്കരിക്കാനും വേണ്ടിയായിരുന്നു എന്ന പ്രതിഭാഗം വാദത്തെ സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.
Comments