തിരുവനന്തപുരം:തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും സുരക്ഷാ വീഴ്ച. പേ വാർഡിലെ കൂട്ടിരിപ്പുകാരിൽ നിന്ന് 3,500 രൂപ കവർന്നു. ഡോക്ടറുടെ വേഷത്തിലെത്തിയ ആളാണ് പണവുമായി കടന്നുകളഞ്ഞത്.
വെഞ്ഞാറമ്മൂട് ഇളമ്പ സ്വദേശി ഹൃദ്രോഗിയായ ഗോമതിയുടെ കൂട്ടിരിപ്പുകാർക്കാണ് പണം നഷ്ടമായത്. മെഡിക്കൽ കോളേജ് സുരക്ഷാ വിഭാഗത്തോട് പരാതിപ്പെട്ടപ്പോൾ പോലീസിനെ സമീപിക്കെന്നായിരുന്നു മറുപടി.
ഇന്നലെ രാത്രി എട്ടേകാലോടെ ഡോക്ടറുടെ വേഷത്തിലെത്തിയ ആൾ ഗോമതിയെ പരിശോധിച്ചു. സ്റ്റെതസ്‌കോപ്പ് അടക്കം ഇട്ട് എത്തിയതിനാൽ ഡോക്ടറാണെന്ന വിശ്വാസമായിരുന്നു സുനിതയ്‌ക്കും ഭിന്നശേഷിക്കാരിയായ മകൾ സുനിതയ്‌ക്കും. ഇയാൾ തന്നെ ഇന്ന് പുലർച്ചെ എല്ലാവരും ഉറങ്ങിയ സമയത്തെത്തി പണം അടങ്ങിയ രണ്ട് പേഴ്‌സുകളുമായി കടന്നുകളഞ്ഞെന്നാണ് പരാതി.
കുറ്റിയിടാൻ മറന്ന വാതിലൂടെയാണ് മോഷ്ടാവ് അകത്തുകടന്നത്. മെഡിക്കൽ കോളേജ് സുരക്ഷാ വിഭാഗത്തോട് പരാതി പറഞ്ഞപ്പോൾ ലഭിച്ച മറുപടി വിചിത്രമായിരുന്നെന്നും പോലീസിൽ പരാതി നൽകാനാണ് സെക്യൂരിറ്റി പറഞ്ഞതെന്നും പരാതിക്കാർ ആരോപിക്കുന്നു.
Comments