മുംബൈ: ശിവസേനയിലെ പടലപിണക്കത്തിന് പരിഹാരം കാണാൻ ഭാര്യയെ കളത്തിലിറക്കി ഉദ്ധവ് താക്കറെ. വിമത എംഎൽഎമാരുടെ ഭാര്യമാരെ സ്വാധീനിച്ച് തികിരെയെത്തിക്കാനാണ് ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെയുടെ ശ്രമം. ഇതിന്റെ ഭാഗമായി നിരവധി എംഎൽഎമാരുടെ ഭാര്യമാരുമായി രശ്മി ബന്ധപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ.
ഫോൺ വിളിച്ചും, സന്ദേശങ്ങൾ അയച്ചുമാണ് രശ്മി താക്കറെ വിമത എംഎൽഎമാരുടെ ഭാര്യമാരുമായി ആശയവിനിമയം നടത്തുന്നത്. ഭാര്യമാർ വഴി എംഎൽഎമാരെ സ്വാധീനിച്ച് മുംബൈയിലേക്ക് തികിരെയെത്തിക്കാനാണ് ശ്രമം. എന്നാൽ ഭൂരിഭാഗം പേരും രശ്മിയുടെ സന്ദേശങ്ങളോട് പ്രതികരിക്കുന്നില്ല.
പാർട്ടിയ്‌ക്കകത്തെ പ്രശ്‌നം നേരിട്ട് കണ്ട് സംസാരിച്ച് തീർക്കാമെന്ന വിലയിരുത്തലിലാണ് ഉദ്ധവ് താക്കറെ. കൂടിക്കാഴ്ചയ്‌ക്കായി എംഎൽഎമാരുമായി മുംബൈയിലെത്താൻ ഏക്‌നാഥ് ഷിൻഡെയോട് നേരത്തെ ആവശ്യപ്പെട്ടെങ്കിലും ഇത് അദ്ദേഹം നിരസിച്ചു. ഇതോടെയാണ് ഉദ്ധവ് താക്കറെ പ്രതിരോധത്തിലായത്.
അതേസമയം വിമത എംഎൽഎമാരെയും പിന്തുണയ്‌ക്കുന്നവരെയും അണിനിരത്തി മറ്റൊരു പാർട്ടി രൂപീകരിക്കാനാണ് ഷിൻഡെയുടെ നീക്കം. ഇതറിഞ്ഞ ഉദ്ധവ് താക്കറെ പക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് വിമത എംഎൽഎമാരെ അയോഗ്യരാക്കാനുളള നീക്കങ്ങളും നടക്കുന്നുണ്ട്.
Comments