തിരുവനന്തപുരം: ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.’മാധ്യമ പ്രവർത്തന രംഗത്തിനും സാഹിത്യരംഗത്തിനും ഗാന ലോകത്തിനും ഒരു പോലെ നഷ്ടമാണ് ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ വേർപാട്. ജനങ്ങളുടെ മനസ്സിൽ സ്ഥാനം പിടിച്ച നിരവധി ഗാനങ്ങളിലൂടെയും ,ഭാവനാപൂർണമായ ഒട്ടനവധി കവിതകളിലൂടെയും, മലയാളസാഹിത്യത്തിന്റെ സാംസ്‌കാരിക ഈടുവെപ്പിന്റെ ഭാഗമായി കഴിഞ്ഞിട്ടുണ്ട് ചൊവ്വല്ലൂരിന്റെ സംഭാവനകൾ. കേരളത്തിന്റെ സാംസ്‌കാരിക രംഗത്തിന് കനത്ത നഷ്ടമാണ് ചൊവ്വല്ലൂരിന്റെ വിയോഗമെന്നും, കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും ‘ മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിക്ക് പുറമെ നിരവധി പ്രമുഖർ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.കഴിഞ്ഞ ദിവസം രാത്രിയോടെയാണ് തൃശ്ശൂർ അമല ആശുപത്രിയിൽ വച്ച് കൃഷ്ണൻകുട്ടി അന്തരിച്ചത്. ഏറെനാളായി ചികിത്സയിലായിരുന്നു. സാഹിത്യലോകത്ത് തന്റേതായ വ്യക്തിമുദ്രചാർത്തിയ പ്രതിഭയായിരുന്നു ചൊവ്വല്ലൂർ. മൂവായിരത്തോളം ഭക്തിഗാനങ്ങൾ എഴുതിയിട്ടുണ്ട്. സാഹിത്യ ലോകത്തെ സംഭാവനകൾക്ക് നിരവധി പുരസ്‌ക്കാരങ്ങൾ അദ്ദേഹത്തെ തേടി എത്തിയിരുന്നു.
.ആകാശവാണി സ്റ്റാഫ് ആർട്ടിസ്റ്റ്, കേരള കലാമണ്ഡലം വൈസ് ചെയർമാൻ, സംഗീതനാടക അക്കാദമി അംഗം, സാഹിത്യ അക്കാദമി അംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.
Comments