ഗുവാഹട്ടി: അസമിലെ പ്രളയം രൂക്ഷമായി തുടരുന്നതായി കേന്ദ്രദുരന്തനിവാരണ സേനാ റിപ്പോർട്ട്. 28 ജില്ല തീർത്തും പ്രളയജലത്തിൽപ്പെട്ടതോടെ 35 ലക്ഷത്തിനടുത്ത് ജനങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. ആയിരക്കണക്കിന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു കൊണ്ടാണ് രണ്ടാഴ്ചയായി ദുരിതാശ്വാസ പ്രവർത്തനം നടക്കുന്നത്. ഇതുവരെ 117 പേരാണ് മരണപ്പെട്ടത്. ഇതിൽ 100 പേർ പ്രളയത്തിൽപ്പെട്ടും 17 പേർ മലയിടിച്ചിലിലുമാണ് മരണത്തിന് കീഴടങ്ങിയത്.
എല്ലാ മേഖലയിലും ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്ന ജോലികൾ പുരോഗമിക്കുന്നു. വിവിധ മേഖലകളിൽ ഒറ്റപ്പെട്ടവരെ വ്യോമസേന ഹെലികോപ്റ്റർ മുഖേന രക്ഷാ കേന്ദ്ര ങ്ങളിലേയ്‌ക്ക് എത്തിക്കുന്ന ദൗത്യവും തുടരുകയാണ്. ഏഴ് ഹെലികോപ്റ്ററുകളാണ് വ്യോമസേന അസമിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സിൽച്ചാർ കേന്ദ്രീകരിച്ച് രക്ഷാ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയാണ്.
കേന്ദ്രസർക്കാർ സഹായം അതാത് സമയത്ത് ജില്ലാകളക്ടർമാർ വഴി ക്യാമ്പുകളിലെത്തിച്ചു കൊണ്ടിരിക്കുകയാണ്. ഒറ്റപ്പെട്ട ഗ്രാമങ്ങളിലേയ്‌ക്കും സഹായം എത്തിക്കുന്ന ജോലി പുരോ ഗമിക്കുന്നതായും ഡെപ്യൂട്ടി കമ്മീഷണർ നിസർഗ് ഹിവാരേ പറഞ്ഞു.
മൂന്ന് ദിവസത്തെ വീതം ആവശ്യം കണക്കാക്കി കൃത്യമായ ഇടവേളകളിലാണ് 28 ജില്ല കളിലേയും ഭക്ഷ്യവസ്തുക്കളുടേയും മരുന്നുകളുടേയും കുടിവെള്ളത്തിന്റേയും വിതരണം നടക്കുന്നത്. ദുരിതാശ്വാസ സഹായം എത്തിക്കാൻ താൽപ്പര്യമുള്ള എല്ലാവർക്കും സൗജന്യ സേവനത്തിന് സർക്കാർ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും സംസ്ഥാന ആഭ്യന്തര വകുപ്പ് അറിയിച്ചു.
Comments