ലണ്ടൻ: വയറുവേദനയെ തുടർന്ന് ടോയ്‌ലെറ്റിൽ പോയ വിദ്യാർത്ഥിനി ആൺ കുഞ്ഞിനെ പ്രസവിച്ചതായി റിപ്പോർട്ട്. യുകെയിലെ സൗത്ത്ഹാംപ്റ്റൺ സർവകലാശാലയിൽ പഠിക്കുന്ന വിദ്യാർത്ഥിനിയാണ് പെട്ടെന്നൊരു സുപ്രഭാതത്തിൽ പ്രസവിച്ചത്.
ഗർഭിണികൾക്ക് അനുഭവപ്പെടുന്ന ലക്ഷണങ്ങളൊന്നും തന്നെ 20-കാരിയായ ജെസ് ഡേവിസ് എന്ന വിദ്യാർത്ഥിനിക്ക് ഉണ്ടായിരുന്നില്ല. മാത്രവുമല്ല ജെസിന്റെ വയറിനും വലിപ്പവും സാധാരണമായിരുന്നു. ആർത്തവം അടുത്തതിനാലാണ് വയറുവേദന തോന്നുന്നതെന്ന് കരുതിയാണ് ജെസ് ടോയ്‌ലെറ്റിൽ പോയത്. എന്നാൽ ടോയ്‌ലെറ്റിൽ ചെന്നിരുന്ന വിദ്യാർത്ഥിനി രണ്ടര കിലോ തൂക്കമുള്ള കുഞ്ഞിന് ജന്മം നൽകുകയായിരുന്നു.
ഏറെ നാളുകളായി ജെസ് ആർത്തവ പ്രശ്‌നം നേരിട്ടിരുന്നു. കൃത്യമായ ഇടവേളകളിൽ ആർത്തവം നടന്നിരുന്നില്ല. എങ്കിലും അത് ഒരു കുഞ്ഞുണ്ടാകുന്നതിന്റെ സൂചനയായിരുന്നുവെന്ന് ഒരിക്കലും കരുതിയില്ലെന്നും യുവതി പറഞ്ഞു.
ചിലപ്പോഴൊക്കെ ഓക്കാനം തോന്നാറുണ്ട്. ഇക്കാര്യം ഡോക്ടറെ അറിയിക്കുകയും ഇതിനായി മരുന്ന് കഴിക്കുകയും ചെയ്തിരുന്നു. എന്നാൽ ടോയ്‌ലെറ്റിൽ കയറിയതിന് പിന്നാലെ തന്റെ വയറ്റിൽ നിന്നും കുഞ്ഞ് വരുന്ന കാഴ്ച കണ്ട് വിശ്വസിക്കാനായില്ലെന്നും താൻ സ്വപ്‌നം കാണുകയാണെന്നാണ് ആദ്യം കരുതിയതെന്നും ജെസ് പറഞ്ഞു.
ടോയ്‌ലെറ്റിൽ പ്രസവിച്ച ജെസ് ഉടനെ തന്നെ ഒരു സുഹൃത്തിനെ ബന്ധപ്പെടുകയാണ് ചെയ്തത്. തൊട്ടുപിന്നാലെ ആംബുലൻസ് എത്തി അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന് 35 ആഴ്ച പ്രായമാണ് പ്രസവിക്കുമ്പോൾ ഉണ്ടായിരുന്നതെന്ന് ഡോക്ടർമാർ പറയുന്നു. ആദ്യം ഇൻക്യുബേറ്ററിലാണ് കുഞ്ഞിനെ കിടത്തിയത്. നിലവിൽ അമ്മയും കുഞ്ഞും ആരോഗ്യം വീണ്ടെടുത്തു.
2022 ജൂൺ 11-ന് വൈകിട്ടായിരുന്നു സംഭവമുണ്ടായത്. തന്റെ പുത്രന് ഫ്രെഡി ഒലിവർ ഡേവിസ് എന്ന് അവൾ പേരിട്ടു. കുഞ്ഞ് പുറത്തുവന്നപ്പോഴും എല്ലാം വിശ്വസിക്കാനും പുതിയ സാഹചര്യത്തോട് പൊരുത്തപ്പെടാനും ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നതായി ജെസ് പറയുന്നു. എന്നാൽ താൻ അമ്മയായെന്ന കാര്യം അംഗീകരിക്കാൻ പതിയെ ആരംഭിച്ചു. ഇപ്പോൾ തന്റെ മനസും ശരീരവും സുഖപ്പെട്ടുവെന്നും മാതൃത്വവുമായി പൊരുത്തപ്പെട്ടുവെന്നും ജെസ് പ്രതികരിച്ചു.
Comments