ന്യൂഡൽഹി: ഹിന്ദുക്കളെ അധിക്ഷേപിച്ച സംഭവത്തിൽ അറസ്റ്റിലായ ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ സാമ്പത്തിക ഇടപാട് സംബന്ധിച്ച നിർണായക വിവരങ്ങൾ പുറത്ത് വിട്ട് അന്വേഷണ സംഘം. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ മുഹമ്മദ് സുബൈറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 50 ലക്ഷം രൂപയാണ് എത്തിയതെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡൽഹി പോലീസിന്റെ പ്രത്യേക സെൽ അന്വേഷണം ആരംഭിച്ചു.
മുഹമ്മദ് സുബൈറിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് അക്കൗണ്ടിലേക്ക് വൻതുക എത്തിയതായി കണ്ടെത്തിയത്. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ഐഡിയിൽ നിന്നുൾപ്പെടെ അക്കൗണ്ടിലേക്ക് പണം എത്തിയിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ഡൊണേഷൻ എന്ന നിലയിൽ വൻ തുകകൾ പലപ്പോഴായി മുഹമ്മദിന്റെ അക്കൗണ്ടിലേക്ക് എത്തിയിട്ടുണ്ട്. ഇത്തരത്തിൽ പണം നിക്ഷേപിച്ചവരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. എന്തിനാണ് സുബൈർ ഡൊണേഷൻ കൈപ്പറ്റിയത് എന്നകാര്യവും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.
കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന് മുൻപ് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണം പൂർത്തിയാക്കാനാണ് അന്വേഷണ സംഘം ലക്ഷ്യമിടുന്നത്. അന്വേഷണം പൂർത്തിയായില്ലെങ്കിൽ കസ്റ്റഡി കാലാവധി നീട്ടി നൽകാനായി പോലീസ് അപേക്ഷ നൽകും. ഹിന്ദു വിരുദ്ധത പ്രചരിപ്പിക്കാനായി രാജ്യവിരുദ്ധ ശക്തികളിൽ നിന്നും കൈപ്പറ്റിയതാണോ ഇത്രയും തുകയെന്നും സംശയിക്കുന്നുണ്ട്.
ട്വിറ്ററിലൂടെ ഹിന്ദുക്കളെ അധിക്ഷേപിച്ചതിന് ഇന്നലെയാണ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്. നൂപുർ ശർമ്മ ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തെ പ്രവാചക നിന്ദ നടത്തിയെന്ന പേരിൽ ആദ്യമായി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചതും മുഹമ്മദ് സുബൈർ ആണ്.
Comments