ന്യൂഡൽഹി: മതസ്പർദ്ധ വളർത്തുന്ന ട്വീറ്റ് പോസ്റ്റ് ചെയ്തതിന് അറസ്റ്റിലായ ആൾട്ട് ന്യൂസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈറിനെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പാട്യാല ഹൗസ് കോടതിയിൽ ചീഫ് മെട്രോപൊളീറ്റൻ മജിസ്‌ട്രേറ്റിന് മുൻപിൽ സുബൈറിനെ ഇന്ന് ഹാജരാക്കിയിരുന്നു. അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നായിരുന്നു പോലീസിന്റെ ആവശ്യം.
നേരത്തെ ചോദ്യം ചെയ്യലുമായി സുബൈർ സഹകരിക്കുന്നില്ലെന്നും വിവാദ പോസ്റ്റുകൾ ഇട്ട ഇലക്ട്രോണിക് ഉപകരണങ്ങൾ ഹാജരാക്കുന്നില്ലെന്നും തെളിവുകൾ നശിപ്പിക്കാനായി ഫോൺ ഫോർമാറ്റ് ചെയ്തുവെന്നും പോലീസ് പറഞ്ഞിരുന്നു. ഇന്നലെ സുബൈറിനെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. അന്വേഷണവുമായി സഹകരിക്കാത്തതിനാൽ കൂടുതൽ സമയം വേണമെന്ന് പോലീസ് ഇന്ന് കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു.
2018 ൽ പോസ്റ്റ് ചെയ്ത ട്വീറ്റ് മതവികാരം വ്രണപ്പെടുത്തിയെന്നാണ് കേസ്. കലാപത്തിന് കാരണമാകുന്ന തരത്തിൽ പ്രകോപനം ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി സെക്ഷൻ 153 പ്രകാരമാണ് സുബൈറിനെ അറസ്റ്റ് ചെയ്തത്. ഇതിന് പുറമേ മതവികാരം വ്രണപ്പെടുത്തിയതിനും മതത്തെ അവഹേളിച്ചതിനും സെക്ഷൻ 295 പ്രകാരവും കേസ് എടുത്തിട്ടുണ്ട്.
അതേസമയം പരാതിക്ക് ആധാരമായ ചിത്രം 1983 ൽ പുറത്തിറങ്ങിയ കിസി സേ ന കഹന എന്ന ചിത്രത്തിലേതാണെന്ന് സുബൈറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ പറഞ്ഞു. എന്നാൽ ചിത്രം എഡിറ്റ് ചെയ്താണ് സുബൈർ പ്രചരിപ്പിച്ചതെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
Comments