തിരുവനന്തപുരം: രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട യശ്വന്ത് സിൻഹയുടെ കേരള സന്ദർശനത്തിൽ അദ്ദേഹത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ സിപിഎം നേതാക്കൾ എത്താഞ്ഞത് വിവാദമാക്കി കോൺഗ്രസ്. ദേശീയ തലത്തിൽ സിപിഎം ഉൾപ്പെടെയുളള ഇടത് പാർട്ടികളുടെ കൂടി സ്ഥാനാർത്ഥിയായിട്ടാണ് യശ്വന്ത് സിൻഹയെ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനിടയിലാണ് വിമാനത്താവളത്തിലെ സ്വീകരണ പരിപാടിയിൽ നിന്നും മന്ത്രിമാർ ഉൾപ്പെടെയുളള സിപിഎം നേതാക്കൾ വിട്ടുനിന്നത്.
കേരളത്തിൽ നിന്ന് പ്രചരണം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് യശ്വന്ത് സിൻഹ തിരുവനന്തപുരത്തെത്തിയത്. അദ്ദേഹത്തെ സ്വീകരിക്കാൻ സിപഎമ്മിൽ നിന്നും ആരും വിമാനത്താവളത്തിൽ എത്താതിരുന്നത് ദുരൂഹമാണെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ ചൂണ്ടിക്കാട്ടി. നരേന്ദ്രമോദിയെ പേടിച്ചാകാം പിണറായിയും കൂട്ടരും വിമാനത്താവളത്തിൽ എത്താതിരുന്നത് എന്നാണ് സുധാകരന്റെ വിമർശനം.
സീതാറാം യെച്ചൂരി കൂടി ചേർന്നാണ് ഡൽഹിയിൽ യശ്വന്ത് സിൻഹക്ക് വേണ്ടി നോമിനേഷൻ കൊടുത്തത്. എന്നിട്ടും കേരളത്തിൽ സിപിഎമ്മിൽ നിന്നും യശ്വന്ത് സിൻഹയെ സ്വീകരിക്കാൻ ആരും വന്നില്ലെന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും സുധാകരൻ പറഞ്ഞു. യുഡിഎഫ് നേതാക്കൾ യശ്വന്ത് സിൻഹയെ സ്വീകരിക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചു.
അതേസമയം കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് അത്ഭുതവും ആശ്ചര്യവും ജനിപ്പിക്കുന്നതാണെന്ന് ആയിരുന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ മറുപടി. സ്വീകരിക്കാനും താമസം ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഒരുക്കാനും താൻ
ഇടപെട്ടിരുന്നതായി മുഹമ്മദ് റിയാസ് പറഞ്ഞു. യശ്വന്ത് സിൻഹ താമസിക്കുന്നിടത്ത് പോയി മന്ത്രി
പി രാജീവ് അദ്ദേഹത്തെ കണ്ടതായും റിയാസ് പറയുന്നു.
കെ സുധാകരനെ പോലെ ഉത്തരവാദിത്ത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാൾ ഫേസ്ബുക്കിൽ പോസ്റ്റ് ഇടുമ്പോൾ വസ്തുതകൾ മനസ്സിലാക്കണമായിരുന്നു. ഞങ്ങളെ അടിക്കാൻ ഇതാ കിട്ടിപ്പോയി വടി എന്ന് കരുതി നമ്മൾ ഒരുമിച്ച് നിൽക്കുന്ന രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് വിഷയത്തിലെങ്കിലും ചാടരുതായിരുന്നു എന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
സ്വർണക്കടത്ത് കേസിലുൾപ്പെടെ മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് നയിക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് സിപിഎം നേതാക്കൾ വിട്ടുനിന്നതെന്നാണ് സൂചന. മാത്രമല്ല സംസ്ഥാനത്ത് ഇരുപാർട്ടികളും തോളിൽ കൈയ്യിട്ട് നിൽക്കുന്നത് ജനങ്ങൾക്കിടയിൽ ദോഷം ചെയ്യുമെന്നും സിപിഎം വിലയിരുത്തി.
Comments