ശ്രീനഗർ: വിശ്വപ്രസിദ്ധമായ അമർനാഥ് തീർത്ഥയാത്രയ്‌ക്ക് തുടക്കമായി. തീർത്ഥാടകരുടെ ആദ്യസംഘത്തിന്റെ ഫ്‌ലാഗ് ഓഫ് ഡെപ്യൂട്ടീ കമ്മീഷണർ പിയൂഷ് സിംഗ്ല നിർവ്വഹിച്ചു. അനന്തനാഗിലെ പഹൽഗാം ജില്ലയിലെ നുൻവാൻ ബേസ് ക്യാപിൽനിന്നുമാണ് തീർത്ഥാടകർ പുറപ്പെട്ടത്.
കനത്ത സുരക്ഷയുടെ തണലിൽ 2750 തീർത്ഥാടകരെയാണ് അധികൃതർ ആദ്യ ഘട്ട സംഘമായി നിശ്ചയിച്ചത്. സിആർപിഎഫ്, ഇന്തോ ടിബറ്റൻ ബോർഡർ ജവാന്മാരുടെ അകമ്പടിയോടെയാണ് തീർത്ഥാടകർ തെക്കൻ കശ്മീരിലെ ഹിമാലയൻ മലനിരകൾ താണ്ടാനൊരുങ്ങുന്നത്. ഇന്നലെ 4890 പേരടങ്ങുന്ന സംഘത്തെ ജമ്മു ബേസ് ക്യാമ്പിൽ നിന്നും ലഫ്.ഗവർണർ മനോജ് സിൻഹ ഫ്‌ലാഗ് ഓഫ് ചെയ്തിരുന്നു.
മൂന്ന് ദിവസം കൊണ്ടാണ് അമർനാഥിലെ ഗുഹാക്ഷേത്രത്തിലെത്താനാവുക. ഈ സീസണിൽ മാത്രം മഞ്ഞിൽ സ്വയം രൂപമെടുക്കുന്ന ശിവലിംഗമാണ് അമർനാഥിലേത്. ഗുഹാക്ഷേത്ര ത്തിലെ ശിവലിംഗ ദർശനത്തിന്റെ അപൂർവ്വ കാഴ്ചയ്‌ക്കായാണ് നിരവധി കടമ്പകൾ താണ്ടി ചെറുപ്പക്കാരും വൃദ്ധരുമെല്ലാം യാത്രയ്‌ക്കായി അപേക്ഷിക്കുന്നത്. ഭീകരാക്രമണ ഭീഷണി യുള്ളതിനാൽ 43 ദിവസത്തെ തീർത്ഥാടന കാലം കനത്ത സുരക്ഷയിലാണ് നടത്തുന്നത്.
Comments