ഉദയ്പൂർ: ഉദയ്പൂരിൽ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ക്രൂരകൊലപാതകത്തിൽ വിവാദ പ്രസ്താവനയുമായി മുൻ ബികെയു വക്താവ് രാകേഷ് ടികായത്. മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് ഉദയ്പൂർ സംഭവത്തെ നിസാരവത്കരിച്ചും, പാകിസ്താനെ പിന്തുണച്ചും രാകേഷ് ടികായത്ത് സംസാരിച്ചത്. ഉദയ്പൂരിൽ നടന്നത് വെറും നിസാര സംഭവമാണെന്നാണ് ഇയാളുടെ വാദം. തലവെട്ടിയതെല്ലാം ചെറിയ കാര്യമാണെന്നും അതിനെ ഊതിപ്പെരുപ്പിക്കുകയാണെന്നും രാകേഷ് ടികായത്ത് വാദിക്കുന്നു.
‘ ഈ സംഭവം നടന്നിരിക്കുന്നത് ബിജെപി സർക്കാർ ഇല്ലാത്ത ഒരു സംസ്ഥാനത്താണ്. രാജസ്ഥാനായാലും പഞ്ചാബായാലും ഇത്തരം കാര്യങ്ങൾ ഇനിയും സംഭവിക്കും. അതാണ് ചരിത്രം. കേന്ദ്രത്തിൽ അധികാരത്തിൽ ഇരിക്കുന്നവർക്ക് എന്തും ചെയ്യാം. എന്തെങ്കിലും ചെറിയ കാര്യം സംഭവിച്ചാൽ ഉടനെ അവർ പാകിസ്താൻ ബന്ധം ആരോപിക്കുകയാണ്. ഇന്ത്യയിൽ നിയമവും വകുപ്പുകളും ഭരണഘടനയും എല്ലാമുണ്ട്. അതിൽ പാകിസ്താന് എന്തു ചെയ്യാൻ പറ്റും. ആരെങ്കിലും കൊലപാതകം നടത്തിയിട്ടുണ്ടെങ്കിൽ അവർക്കെതിരെ സെക്ഷൻ 302 പ്രകാരം കേസെടുത്താൽ മതിയെന്നും” രാകേഷ് ടികായത്ത് പറഞ്ഞു.
ഉദയ്പൂർ സംഭവത്തിൽ തീവ്രവാദ ബന്ധം വ്യക്തമായതിന് പിന്നാലെ കേസ് എൻഐഎ ഏറ്റെടുത്തിരിക്കുകയാണ്. പാകിസ്താൻ ആസ്ഥാനമായ തീവ്രവാദ സംഘടന ദവത്ത്-ഇ-ഇസ്ലാമുമായി ഇവർക്ക് ബന്ധമുണ്ടെന്ന് സൂചന ലഭിച്ചിട്ടുണ്ട്. പ്രതികൾ രണ്ട് തവണ കറാച്ചി സന്ദർശിച്ചിട്ടുണ്ട്. 45 ദിവസത്തോളം പാകിസ്താനിൽ ചിലവഴിച്ച ശേഷമാണ് പ്രതികൾ ഇന്ത്യയിലേക്ക് മടങ്ങിയത്. ഇവരുടെ തീവ്രവാദ ബന്ധം ഉൾപ്പെടെ ഉള്ള കാര്യങ്ങൾ എൻഐഎ വിശദമായി പരിശോധിക്കും. കൊലപാതകത്തെ ഭീകര പ്രവർത്തനമായിട്ടാണ് കേന്ദ്ര സർക്കാരും വിലയിരുത്തുന്നത്. സംഭവത്തിന് പിന്നിൽ എന്തെങ്കിലും വിദേശ സഹായമോ നിർദേശമോ ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കും.
Comments