അൻപത് വർഷങ്ങൾക്ക് മുൻപ് വിയറ്റ്നാമിൽ അമേരിക്ക നാപാം ബോംബുകൾ വർഷിച്ചതിന് പിന്നാലെ പ്രാണരക്ഷാർത്ഥം ഓടിരക്ഷപെടാൻ ശ്രമിക്കുന്ന ഒൻപത് വയസ്സുകാരിയുടെ ചിത്രം അത്ര പെട്ടന്നൊന്നും നമുക്ക് മറക്കാൻ സാധിക്കില്ല. നഗ്നയായി നിലവിളിച്ചു കൊണ്ട് ഓടുന്ന ആ കുട്ടിയുടെ ചിത്രം ലോകമനസാക്ഷിയെ അത്രയേറെ ഞെട്ടിച്ച സംഭവമായിരുന്നു. വിയറ്റ്നാം യുദ്ധത്തിന്റെ ഭീകരത ലോകത്തിന് മുന്നിൽ തുറന്നു കാണിച്ച ചിത്രം കൂടിയായിരുന്നു അത്. ഫാൻ തി കിം ഫുക് എന്ന ആ പെൺകുട്ടി ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്. ബോംബ് ആക്രമണത്തിലേറ്റ പൊള്ളലിന് തന്റെ 59ാം വയസ്സിൽ അവസാനത്തെ ശസ്ത്രക്രിയയ്ക്ക് വിധേയയായിരിക്കുകയാണ് കിം ഫുക്.
അന്ന് ആക്രമണം നടത്തിയ അമേരിക്കയിൽ തന്നെയാണ് കിം ഫുക് അവസാന ശസ്ത്രക്രിയയ്ക്ക് വിധേയയായതെന്നത് മറ്റൊരു യാദൃശ്ചികത. നാപാം ഗേൾ എന്നാണ് ലോകം കിം ഫുകിനെ വിശേഷിപ്പിച്ചത്. വിയറ്റ്നാം യുദ്ധസമയത്ത് 1972 ജൂണിലാണ് തന്റെ ഗ്രാമത്തിൽ നടന്ന ബോംബ് ആക്രമണത്തിൽ കിമ്മിന്റെ ശരീരമാകെ പൊള്ളലേൽക്കുന്നത്. ഒരു വർഷത്തോളം നീണ്ട ആശുപത്രി വാസത്തിനും 17 ശസ്ത്രക്രിയകൾക്കും ശേഷമാണ് കിം അന്ന് ആശുപത്രി വിട്ടത്. ആശുപത്രി വാസത്തിന് ശേഷവും സാധാരണ നിലയിലേക്ക് മടങ്ങിവരാൻ കിമ്മിന് പല ശസ്ത്രക്രിയകൾക്ക് വിധേയയാകേണ്ടി വന്നു.
കമ്മ്യൂണിസ്റ്റ് ഭരണത്തിൻ കീഴിലായിരുന്ന വിയറ്റ്നാമിൽ നിന്ന് 1992ൽ കിം ഫുകും ഭർത്താവും കാനഡയിലേക്ക് താമസം മാറി. ശരീരത്തിലെ പൊള്ളലുകൾക്കും പാടുകൾക്കും വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ 2015ൽ അവർ ഫ്ളോറിഡയിലെത്തി. കിം ഫുകിനെ കുറിച്ച് ചോദിച്ചറിഞ്ഞ ഡോക്ടർ ജിൽ സൈ്വബെൽ അവർക്ക് സൗജന്യ ചികിത്സ വാഗ്ദാനം ചെയ്തു. കിം ഫുക് ചികിത്സ നടത്തുന്നതറിഞ്ഞ് 1972ൽ അവരുടെ ചിത്രമെടുത്ത നിക്ക് ഉട്ടും ആശുപത്രിയിലെത്തി. കിമ്മിന്റെ ചിരിച്ചു കൊണ്ടുള്ള ചിത്രങ്ങളാണ് നിക് ഉട്ട് അന്ന് പകർത്തിയത്. തന്റെ ജീവിതത്തെ മാറ്റി മറിച്ച ആ നിമിഷത്തെ കുറിച്ച് കിം ഫുക് മാദ്ധ്യമങ്ങളോട് ഈ സമയം സംസാരിച്ചു. 50 വർഷങ്ങൾക്കിപ്പുറം ആ വേദനകളിൽ നിന്നെല്ലാം താൻ മുക്തി നേടുകയാണെന്നും കിം പറയുന്നു.
Comments