ഗോള്‍: കനത്ത മഴയിലും കാറ്റിലും ഗാലെ രാജ്യാന്തര സ്റ്റേഡിയത്തിലെ താൽക്കാലിക സ്റ്റാൻഡ് തകർന്നു. ശ്രീലങ്കയും ഓസ്ട്രേലിയയും തമ്മിലുള്ള ഗോള്‍ ടെസ്റ്റിന്റെ രണ്ടാംദിനം ആരംഭിക്കാനിരിക്കെയാണ് സ്റ്റേഡിയത്തിന്റെ സ്റ്റാന്റ് തകർന്നത്. കളി ആരംഭിക്കാൻ ഏതാനും മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് സംഭവം നടന്നത്. കോംപ്ലിമെന്ററി ടിക്കറ്റ് എടുക്കുന്നവർക്കായി നിർമ്മിച്ച സ്റ്റാന്റാണ് ശക്തമായ കാറ്റിൽ നിലംപൊത്തിയത്. കാറ്റിൽ സ്റ്റാന്റിന് മുകളിലെ ഷെഡ് അടർന്നു വീഴുകയായിരുന്നു.
മേല്‍ക്കൂര തകർന്നപ്പോള്‍ കാണികള്‍ ഗാലറിയിലില്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. കനത്ത മഴ പെയ്യുന്നതിനാൽ ഗോള്‍ ടെസ്റ്റിന്റെ രണ്ടാംദിനം ആരംഭിക്കുന്നത് വൈകി. പ്രാദേശിക സമയം രാവിലെ 10 മണിക്കായിരുന്നു മത്സരം തുടങ്ങേണ്ടിയിരുന്നത്. എന്നാൽ പെട്ടന്നായിരുന്നു കളി തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സ്റ്റേഡിയത്തിന്റെ മേൽക്കൂര തകർന്ന് വീണത്.
മൈതാനം പൂർണമായും ഗ്രൗണ്ട് സ്റ്റാഫ് മൂടിയെങ്കിലും മേല്‍ക്കൂര തകർന്നത് വലിയ ആശങ്കയ്‌ക്ക് കാരണമായി. മൈതാനത്ത് വിരിച്ചിരിക്കുന്ന ടാർപോളീന്‍ ഷീറ്റുകള്‍ ശക്തമായ കാറ്റില്‍ പറന്നുപോകാതിരിക്കാൻ ടയറുകള്‍ മുകളില്‍ നിരത്തിയിരിക്കുകയാണ്. മത്സരം പുനരാരംഭിക്കുന്നതിന് മുമ്പ് മേല്‍ക്കൂര ഉറപ്പിക്കാൻ അധികൃതർ ശ്രമിച്ചിരുന്നു. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 212 പിന്തുടരുന്ന ഓസ്ട്രേലിയ 98-3 എന്ന നിലയിലാണ് രണ്ടാംദിനം മത്സരം ആരംഭിച്ചത്.
Comments