ന്യൂഡൽഹി: ഹിന്ദു മതത്തെയും ദൈവങ്ങളെയും അധിക്ഷേപിച്ച കേസിൽ ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ ലാപ്‌ടോപ്പ് പിടിച്ചെടുത്തു. ബംഗളൂരുവിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ലാപ്‌ടോപ്പ് കണ്ടെടുത്തത്. ഇത് വിശദമായ പരിശോധനയ്‌ക്ക് അയക്കും.
സുബൈറിന്റെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങൾക്ക് വേണ്ടിയായിരുന്നു പോലീസ് വീട്ടിൽ പരിശോധന നടത്തിയത്. പോലീസ് നിരവധി തവണ ആവശ്യപ്പെട്ടിട്ടും മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഹാജരാക്കാൻ മുഹമ്മദ് സുബൈർ തയ്യാറായിരുന്നില്ല. ഇതേ തുടർന്നാണ് വീട്ടിൽ പരിശോധന നടത്തിയത്. സുബൈറിന്റെ ട്വീറ്റിന്റെ വിശദാംശങ്ങൾ അന്വേഷണത്തിൽ നിർണായകമാണ്. ഇതിനായി സുബൈർ ഉപയോഗിച്ചിരുന്ന ഫോണും ലാപ്ടോപ്പും മറ്റും വിശദമായി പരിശോധിക്കേണ്ടതുണ്ട്.
ഏകദേശം മൂന്ന് മണിക്കൂറോളമാണ് സംഘം വീട്ടിൽ പരിശോധന നടത്തിയത്. നാലംഗ സംഘമായിരുന്നു ഇതിനായി ബംഗളൂരുവിൽ എത്തിയത്. ഡൽഹി പോലീസിനൊപ്പം ബംഗളൂരു പോലീസും ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം സുബൈറിന്റെ കസ്റ്റഡി കാലാവധി കോടതി നീട്ടി നൽകിയിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ സുബൈറിന്റെ അക്കൗണ്ടിലേക്ക് 50 ലക്ഷം രൂപ എത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇയാളുടെ സാമ്പത്തിക ശ്രോതസ്സുകളെക്കുറിച്ചും അന്വേഷണം നടത്തിയിരുന്നു.
Comments