മുംബൈ: മഹാരാഷ്‌ട്രയിൽ അധികാരത്തിലെത്തിയതിന് പിന്നാലെ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ചേർന്ന് പുതിയ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം മുംബൈയിൽ ചേർന്നു. ജൂലൈ 2, 3 തീയതികളിൽ സംസ്ഥാന നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. സമ്മേളനത്തിന്റെ ആദ്യ ദിവസം പുതിയ സ്പീക്കറെ തിരഞ്ഞെടുക്കും.
ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് സംസാരിച്ചു. ഞങ്ങൾ ഒരു പുതിയ തുടക്കം കുറിക്കുകയാണ്. പരിചയസമ്പന്നനായ ഒരു ഉപമുഖ്യമന്ത്രി ഞങ്ങൾക്കൊപ്പമുണ്ട്. അതിനാൽ, സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് ഒരു പ്രശ്നമല്ല. ജനങ്ങൾക്ക് നീതി ലഭ്യമാക്കാൻ ജനപ്രതിനിധികളും ഭരണകൂടവും കൈകോർത്ത് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇതൊരു ചരിത്ര മുഹൂർത്തമാണെന്നും ബിജെപിക്ക് അവരോടൊപ്പം കൂടുതൽ എംഎൽഎമാരുണ്ടായിരുന്നു, പക്ഷേ ദേവേന്ദ്ര ജി മഹാമനസ്കത കാണിച്ചുവെന്നും അതിനാൽ ബിജെപി നേതാക്കൾക്ക് ഞാൻ നന്ദി രേഖപ്പെടുത്തുന്നുവെന്നും ഷിൻഡെ പറഞ്ഞു. ഞങ്ങൾക്ക് വീണ്ടും നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചുവെന്നും മഹാരാഷ്‌ട്രയെ ചലനാത്മകതയോടെയും തീരുമാനമെടുക്കാനുള്ള കഴിവോടെയും മുന്നോട്ട് കൊണ്ടുപോകാൻ നമുക്ക് ശ്രമിക്കാം എന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും പറഞ്ഞു.
Comments