തിരുവനന്തപുരം: എകെജി സെന്ററിന് നേരെ പടക്കം എറിഞ്ഞ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. അന്തിയൂർക്കോണം സ്വദേശിയെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കാട്ടായിക്കോണത്തെ വാടക വീട്ടിൽ നിന്നായിരുന്നു ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരിലാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. എകെജി സെന്ററിന് നേർക്ക് കല്ലെറിയും എന്നായിരുന്നു ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റ്. ആറ് ദിവസം മുൻപായിരുന്നു ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. എകെജി സെന്ററിന് നേരെ കല്ലെറിയും, ഒരു ജനൽചില്ലെങ്കിലും പൊട്ടിക്കും, അത് ഒറ്റക്കായിരിക്കും എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. നിലവിൽ പടക്കം എറിഞ്ഞയാളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പ്രതിയെക്കുറിച്ചുള്ള സൂചനകൾക്കായി സിസിടിവി ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളും കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം. ഇതിനിടെയാണ് അന്തിയൂർക്കോണം സ്വദേശിയുടെ പോസ്റ്റ് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്.
എന്നാൽ കേസിൽ നിർണായകമായേക്കാവുന്ന ഒരു വിവരവും ഇതുവരെ നടത്തിയ ചോദ്യം ചെയ്യലിൽ പോലീസിന് ലഭിച്ചിട്ടില്ലെന്നാണ് വിവരം. മദ്യലഹരിയിൽ ആണ് പോസ്റ്റിട്ടത് എന്നാണ് പോലീസിന് ഇയാൾ നൽകിയ മൊഴി. ഇതിന് പുറമേ ഇയാൾ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ സംഭവ സമയം ഇയാൾ മറ്റൊരു സ്ഥലത്തായിരുന്നു. ഇയാളുടെ പക്കലുള്ള വാഹനത്തിന്റെ വിശദാംശങ്ങളും പോലീസ് പരിശോധിക്കുകയാണ്. എഡിജിപി വിജയ് സാക്കറെയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.
Comments