ഹൈദരാബാദ്: ഭാരതീയ ജനതാ പാര്‍ട്ടിയുടെ ദ്വിദിന ദേശീയ നിര്‍വാഹക സമിതി യോഗത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഹൈദരാബാദിലെത്തി. 2024ലെ ദേശീയ തിരഞ്ഞെടുപ്പ്, പാർട്ടിയുടെ വിപുലീകരണം, ബിജെപിയുമായി ബന്ധപ്പെട്ട നയങ്ങൾ എന്നിവയെപ്പറ്റി യോഗത്തിൽ പ്രധാനമന്ത്രി മറ്റ് നേതാക്കളുമായി ചർച്ച നടത്തും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപിയുടെ ശക്തി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള യോഗം കൂടിയാണിത്. യോഗത്തിന് ശേഷം നാളെ ഹൈദരാബാദ് പോലീസ് ഗ്രൗണ്ടിൽ ചേരുന്ന പൊതുസമ്മേളനത്തിൽ ലക്ഷകണക്കിന് പ്രവർത്തകരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, ആഭ്യന്തരമന്ത്രി അമിത് ഷാ, 19 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹൈദരാബാദ് ദേശീയ നിര്‍വാഹക സമിതി സമ്മേളനത്തിന് വേദിയാകുന്നത്. 119 നിയോജക മണ്ഡലങ്ങളിലെ നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന വന്‍ റാലിയ്ക്കാണ് ഹൈദരാബാദ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.
വരുന്ന മൂന്ന് ദിവസങ്ങള്‍ വളരെ സുപ്രധാനമാണെന്നും ബിജെപിയ്ക്ക് അനുകൂലമായി ആളുകള്‍ ചിന്തിച്ച് തുടങ്ങാന്‍ സമ്മേളനം സഹായകമാകുമെന്നും തെലങ്കാന ബിജെപി വക്താവ് എന്‍വി സുഭാഷ് പറഞ്ഞു. തെലങ്കാന മുന്‍ എംപി കെ വിശ്വേശർ റെഡ്ഡി ബിജെപിയില്‍ ചേരുമെന്ന് അറിയിച്ചിട്ടുണ്ട്. ഹൈദരാബാദില്‍ ഇത്തരത്തിലൊരു റാലി നടത്തുന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Comments