ബർമിംഗ്‌ഹാം: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ 416 റൺസിന് ഇന്ത്യ ഓൾഔട്ടായി. രണ്ടാം ദിനം 338/7 എന്ന നിലയിൽ പുനരാരംഭിച്ച ഇന്ത്യയ്‌ക്ക് 78 റൺസാണ് കൂട്ടിച്ചേർക്കാൻ സാധിച്ചത്. രവീന്ദ്ര ജഡേജയുടെ സെഞ്ച്വറിയും ക്യാപ്റ്റൻ ജസ്പ്രീത് ബുംറയുടെ കൂറ്റനടിയുമാണ് ഇന്നത്തെ കളിയെ ആവേശഭരിതമാക്കിയത്.
194 പന്തിൽ നിന്ന് 104 റൺസാണ് രവീന്ദ്ര ജഡേജ നേടിയത്. ജഡേജയും മുഹമ്മദ് ഷമിയും ചേർന്ന് 40 പന്തിൽ നിന്ന് 33 റൺസ് നേടി. ജഡേജ നൂറ് തികച്ചതിന് പിന്നാലെ 16 റൺസെടുത്ത് ഷമി പുറത്തായി. അധികം വൈകാതെ തന്നെ ജഡേജയും പുറത്തായി. ജയിംസ് ആന്‍ഡേഴ്സണിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റൻ ജസ്പ്രിത് ബുമ്ര(31)യും മുഹമ്മദ് സിറാജും (2) ചേർന്നാണ് ഇന്ത്യയുടെ സ്കോർ 400 കടത്തിയത്. സിറാജ് പുറത്തായതോടെ ഇന്ത്യയുടെ ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു.
ബ്രോഡിന്റെ ഒരു ഓവറിലാണ് രണ്ട് സിക്സും മൂന്ന് ഫോറും അടിച്ചുകൂട്ടി ബുമ്ര ലോക റെക്കോർഡ് സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയെന്ന ലോക റെക്കോർഡാണ് താരം സ്വന്തം കൈപ്പിടിയിൽ ഒതുക്കിയത്. എക്കാലത്തെയും ക്രിക്കറ്റ് ഇതിഹാസമായ സാക്ഷാൽ ബ്രയാന്‍ ലാറ ഉള്‍പ്പെടെയുള്ളവരുടെ റെക്കോർഡാണ് ജസ്പ്രിത് ബുമ്ര തകർത്തത്.
മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് മഴയെ തുടര്‍ന്ന് കളി താത്കാലികമായി നിർത്തിവെയ്‌ക്കേണ്ടി വന്നു. കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 16 റൺസാണ് ഇംഗ്ലണ്ട് നേടിയത്. അലക്‌സ് ലീസിയാണ് പുറത്തായത്. 6 റൺസ് മാത്രം എടുത്ത് ജസ്പ്രിത് ബുമ്രയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. സാക് ക്രൗളി (7), ഒല്ലി പോപ് (0) എന്നിവരാണ് ക്രീസിലുള്ളത്.
Comments