ഹൈദരാബാദ് : തെലങ്കാന മുഖ്യമന്ത്രിയും ടിആർഎസ് നേതാവുമായ കെ ചന്ദ്രശേഖര റാവു, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ എത്താഞ്ഞതിൽ പ്രതികരണവുമായി ബിജെപി. കടുവ വരുമ്പോൾ കുറുക്കന്മാർ ഓടിപ്പോകുക പതിവാണെന്ന് തെലങ്കാനയിലെ ബിജെപി നേതാവ് ബണ്ടി സഞ്ജയ് കുമാർ പറഞ്ഞു.
സാധാരണയായി കടുവ എത്തുമ്പോൾ കുറുക്കന്മാർ ഓടിപ്പോകുക പതിവാണ്. അത് തന്നെയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത് എന്ന് ബിജെപി നേതാവ് പറഞ്ഞു. എന്നാൽ ചന്ദ്രശേഖര റാവു ഇത്തരം പ്രവൃത്തികൾ കാണിക്കാനുള്ള കാരണം അറിയില്ലെന്നും രാജ്യത്തെ പ്രധാനമന്ത്രിയെ അപമാനിക്കുന്ന പ്രവൃത്തിയാണ് കെസിആറിന്റേത് എന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി ദേശീയ നിർവ്വാഹക സമിതി യോഗത്തിൽ പങ്കെടുക്കാൻ ഇന്ന് ഉച്ചയോടെയാണ് പ്രധാനമന്ത്രി തെലങ്കാനയിൽ എത്തിയത്. എന്നാൽ അദ്ദേഹത്തെ സ്വീകരിക്കാൻ സംസ്ഥാന മുഖ്യമന്ത്രി എത്തിയില്ല. കഴിഞ്ഞ ആറ് മാസത്തിനിടെ ഇത് മൂന്നാമത്തെ തവണയാണ് ചന്ദ്രശേഖര റാവു പ്രധാനമന്ത്രിയോട് പാലിക്കേണ്ട മാനദണ്ഡങ്ങൾ തെറ്റിക്കുന്നത്. ഇതിനെതിരെ കേന്ദ്ര നേതാക്കൾ ഉൾപ്പെടെ രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ എട്ട് വർഷമായി എല്ലാ നേതാക്കളെയും കാണുകയും മര്യാദയോടെ പെരുമാറുകയും ചെയ്യുന്ന വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ പ്രധാനമന്ത്രിയെ അപമാനിക്കുന്ന പ്രവൃത്തി ചെയ്യുന്നതിലൂടെ ഭരണഘടനാലംഘനമാണ് കെസിആർ നടത്തിയത് എന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വ്യക്തമാക്കി.
Comments