കാസർകോഡ് : പീഡന കേസിൽ അറസ്റ്റിലായ പിസി ജോർജിന്റെ ഭാര്യ ഉഷാ ജോർജിനെതിരെ പോലീസിൽ പരാതി . കാസർകോഡ് സ്വദേശി ഹൈദർ മധൂരാണ് പരാതിക്കാരൻ. വിദ്യാനഗർ പോലീസ് സ്റ്റേഷനിലാണ് ഇയാൾ ഉഷക്കെതിരെ പരാതി നൽകിയത്. പിസി ജോർജിന്റെ അറസ്റ്റിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ കൊല്ലണം എന്ന പരാമർശം നടത്തിയ പശ്ചാത്തലത്തിലാണ് പരാതി നൽകിയിരിക്കുന്നത്.
‘മുഖ്യമന്ത്രി പിണറായി വിജയനെ കൊല്ലാനുള്ള ദേഷ്യമുണ്ട്. ഒരു മനുഷ്യനെ ഇങ്ങനെ ഒതുക്കാൻ കഴിയില്ല, ഒരു കുടുംബത്തെ ഒന്നാകെ വേട്ടയാടുന്ന നടപടിയാണ് മുഖ്യമന്ത്രിയുടേത്. എന്റെ അപ്പന്റെ റിവോൾവറാണ് ഇവിടെ ഇരിക്കുന്നത്. എന്റെ കൊന്തയ്ക്ക് സത്യം ഉണ്ടെങ്കിൽ ഈ ചെയ്തതിന് പിണറായി വിജയൻ അനുഭവിക്കും ”എന്നുമാണ് ഉഷ പ്രതികരിച്ചത്.
അറസ്റ്റിന് പിന്നാലെ മകൻ ഷോൺ ജോർജ്ജും മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിരുന്നു. ‘ സോളാർ പ്രതി പറയുന്നത് വിശ്വസിക്കാമെങ്കിൽ സ്വപ്ന പറയുന്നതും വിശ്വസിക്കാം. പടക്ക നാടകം ചീറ്റിയത് കൊണ്ടാണ് പിസിയെ അറസ്റ്റ് ചെയ്തതെന്നും ഷോൺ പ്രതികരിച്ചു.
അതേസമയം സോളാർ കേസിലെ പ്രതിയുടെ പീഡന പരാതിയിൽ അറസ്റ്റിലായ പിസി ജോർജിന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകമാണ് ജാമ്യം ലഭിച്ചത്.വിശദമായ വാദം കേട്ട ശേഷമാണ് തിരുവനന്തപുരം ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ജാമ്യം അനുവദിച്ചത്.
Comments