മുംബൈ: നൂപുർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ അമരാവതിയിൽ കെമിസ്റ്റ് കൊല്ലപ്പെട്ട സംഭവത്തിൽ മൃഗഡോക്ടറായ യൂസഫ് ഖാൻ ബഹദൂർ ഖാനെ അറസ്റ്റ് ചെയ്ത് പോലീസ്. കോട്ട്‌വാലി സിറ്റി പോലീസാണ് യൂസഫിനെ പിടികൂടിയത്. തുടർന്ന് മജിസ്‌ട്രേറ്റ് കോടതിയുടെ മുമ്പിൽ ഹാജരാക്കിയ യൂസഫിനെ ജൂലൈ നാല് വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
കേസിൽ ആറാം പ്രതിയാണ് വെറ്ററിനറി ക്ലിനിക്ക് നടത്തുന്ന യൂസഫ്. നൂപുർ ശർമ്മയെ പിന്തുണച്ച് പോസ്റ്റുകൾ പ്രചരിപ്പിക്കുന്നുണ്ടെന്ന് അറിയിച്ച് കെമിസ്റ്റായ ഉമേഷിനെതിരെ യൂസഫ് വിവരം പങ്കുവെച്ചിരുന്നു. ഒരു വാട്‌സാപ്പ് ഗ്രൂപ്പിലാണ് യൂസഫ് വിവരം പങ്കുവെച്ചത്. യൂസഫിന്റെ പ്രവൃത്തി ഉമേഷിനെ കൊല്ലാൻ കൂടുതൽ പ്രകോപിപ്പിച്ചുവെന്ന് കോട്ട്‌വാലി പോലീസ് അറിയിച്ചു.
കൊലപാതകത്തിന് പ്രതികളെ പ്രേരിപ്പിച്ചെന്ന കുറ്റമാണ് യൂസഫിനെതിരെ ചുമത്തിയിരിക്കുന്നത്. തുടർന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു യൂസഫ് അറസ്റ്റിലായത്. കൂടാതെ കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനായ ഷെയ്ഖ് ഇർഫാനും മറ്റ് ആറ് പേരും കേസിൽ അറസ്റ്റിലായിട്ടുണ്ട്.
ജൂൺ 21ന് രാത്രി 10നും 10.30നും ഇടയ്‌ക്കായിരുന്നു മെഡിക്കൽ ഷോപ്പ് അടച്ച് സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഉമേഷ് കൊല്ലപ്പെട്ടത്. ഉമേഷിന്റെ ഭാര്യ വൈഷ്ണവിയും മകൻ സങ്കേതും (27) മറ്റൊരു സ്‌കൂട്ടറിൽ ഒപ്പം സഞ്ചരിക്കുന്നതിനിടെയായിരുന്നു ആക്രമണം. ബിജെപിയുടെ മുൻ വക്താവായ നൂപുർ ശർമ്മയെ പിന്തുണയ്‌ക്കുന്ന പോസ്റ്റ് സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചതിനാണ് ഇസ്ലാമിക ഭീകരർ ഉമേഷിനെ കൊലപ്പെടുത്തിയത്. ഉദയ്പൂരിൽ തയ്യൽക്കടക്കാരനെ കഴുത്തറുത്ത് കൊന്നതും ഇതേ കാരണത്തിന്റെ പേരിലായിരുന്നു.
Comments